ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. വെടിയേറ്റ് മരിച്ച നിലയിൽ കാറിനുള്ളിൽ നിന്നാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. കാനഡയിലെ സൗത്ത് വാൻകോവെറിലായിരുന്നു സംഭവം. 24-കാരനായ ചിരാഗ് ആന്റിലാണ് കൊല്ലപ്പെട്ടതെന്ന് വാൻകോവർ പോലീസ് അറിയിച്ചു.
വെടിയൊച്ച കേട്ടതിന് പിന്നാലെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് കാറിനുള്ളിൽ മരിച്ച നിലയിൽ ചിരാഗിനെ കണ്ടെത്തിയത്. ഏപ്രിൽ 12ന് രാത്രി 11 മണിയോടെയായിരുന്നു സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട് ആരുടെയും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
2022 സെപ്റ്റംബറിലായിരുന്നു ചിരാഗ് വാൻകോവറിലെത്തുന്നത്. കാനഡ വെസ്റ്റിലുള്ള യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎ പൂർത്തിയാക്കി ചിരാഗിന് അടുത്തിടെയാണ് കാനഡയിൽ വർക്ക് പെർമിറ്റ് ലഭിച്ചത്. സംഭവത്തിന് തൊട്ടുമുൻപ് വരെ വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നുവെന്ന് ചിരാഗിന്റെ സഹോദരൻ പറയുന്നു.
ആരുമായും ശത്രുതയുണ്ടായിരുന്നതായി അറിവില്ലെന്നും സൗമ്യശീലനായിരുന്നു ചിരാഗെന്നും സഹോദരൻ പ്രതികരിച്ചു. കാനഡയിൽ നിന്നും ഇന്ത്യയിലേക്ക് ചിരാഗിന്റെ ഭൗതികശരീരം എത്തിക്കാൻ ക്രൗഡ് ഫണ്ടിംഗിലൂടെ പണം സമാഹരിക്കാൻ ആരംഭിച്ചിരിക്കുകയാണ് കുടുംബം.