ബാൻഡാ: 50 രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കടയുടമയുടെ വിരലുകൾ കടിച്ചെടുത്ത് യുവാവ്. ഉത്തർപ്രദേശിലെ ബാൻഡാ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ടെക്‌സ്റ്റൈൽസ് ഉടമ ശിവചന്ദ്ര കർവാരിയക്കുനേരെയാണ് ആക്രമണമുണ്ടായത്. ഫ്രോക്ക് വാങ്ങാനെത്തിയ യുവാവാണ് കടയുടമയെ ആക്രമിച്ചത്.
ഫ്രോക്ക് വാങ്ങിയ യുവാവ് പിറ്റേന്ന് കടയിൽ തിരിച്ചെത്തി ശിവചന്ദ്രയോട് ഫ്രോക്കിന്റെ വലിപ്പം കുറഞ്ഞുപോയെന്ന് പരാതിപ്പെട്ടു. വലിപ്പം കൂടിയ ഫ്രോക്ക് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വലിപ്പം കൂടിയ ഫ്രോക്കിന് 50 രൂപ കൂടുതൽ നൽകണമെന്ന് കടയുടമ പറഞ്ഞു.
50 രൂപ കൂടുതൽ നൽകാനാകില്ലെന്ന് യുവാവ് പറഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വിസമ്മതിച്ച യുവാവ് പ്രകോപിതനാവുകയും കടയുടമയുമായി വാക്കു തർക്കത്തിലേർപ്പെടുകയുമായിരുന്നു. ഇത് കയ്യാങ്കളിയിലേക്കു കടക്കുകയും യുവാവ് കടയുടമയുടെ കൈവിരലുകൾ കടിച്ചു പറിക്കുകയും ചെയ്തു. കടയുടമയുടെ മകനെയും ഇയാൾ ആക്രമിച്ചു. കടയിലിരുന്ന വസ്ത്രങ്ങൾ റോഡിലേക്ക് വലിച്ചെറിഞ്ഞശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ കടയുടമ സമീപത്തെ പോലിസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതിയിൽ യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് പ്രതിക്കായി തിരച്ചിൽ നടത്തുന്നുണ്ടെന്നും കോട്വാലി നരൈനി പോലിസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു.