ന്യൂഡൽഹി : ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം മൂന്നാം വട്ടവും അധികാരത്തിലെത്തിയാൽ സംഘർഷ മേഖലകളിലെ ഇന്ത്യക്കാരുടെ ജീവിതം സുരക്ഷിതമാക്കുക എന്നതിനാകും പ്രാധാന്യം കൊടുക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമേഷ്യയിൽ സംഘർഷ സാഹചര്യങ്ങൾ വർദ്ധിക്കുന്ന അവസരത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പാർട്ടിയുടെ പ്രകടന പത്രിക അനാച്ഛാദനത്തിന് ശേഷം ബിജെപി ആസ്ഥാനത്ത് പാർട്ടി നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ലോകത്തിന്റെ പല ഭാഗങ്ങളിലും യുദ്ധസമാനമായ സാഹചര്യത്തിലേക്കാണ് ഇന്ന് ഉറ്റുനോക്കുന്നത്. പലയിടങ്ങളിലും അസ്വസ്ഥതകളും പിരിമുറുക്കവും കാണാനാകും. ഈ അവസരങ്ങളിലെല്ലാം നമ്മുടെ രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നത് നമ്മുടെ പരമപ്രധാനമായ കടമയാണ്. എൻഡിഎ സർക്കാരിന് അടുത്ത അവസരം ലഭിക്കുകയാണെങ്കിൽ വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഈ സർക്കാരിന്റെ മുൻഗണനയായിരിക്കും.
യുദ്ധഭീതി ഉയരുമ്പോൾ രാജ്യത്ത് സ്ഥിരതയുള്ള ഒരു സർക്കാർ തിരഞ്ഞെടുക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. രാജ്യത്തെ സാമ്പത്തികമായി കരുത്തുറ്റതും മുന്നോട്ട് നയിക്കുന്നതുമായ ഒരു സർക്കാർ നമുക്ക് ഉണ്ടാകണം. ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോഴും, നമ്മുടെ ആത്യന്തിക ലക്ഷ്യം വികസിക ഭാരതം എന്നതാകണം. ഈ ലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ചുയരാൻ സഹായിക്കുന്ന സർക്കാർ ആകണം വരേണ്ടത്.
സംഘർഷ ബാധിത മേഖലകളിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതരായി തിരികെ എത്തിക്കുന്നതിനാണ് ഈ സർക്കാരും പരിഗണന കൊടുത്തിരുന്നത്. റഷ്യ-യുക്രെയ്ൻ സംഘർഷം ഉണ്ടായപ്പോൾ, യുക്രെയ്നിൽ ഒറ്റപ്പെട്ട പോയ പൗരന്മാരെ രക്ഷപ്പെടുത്തുന്നതിനായി സർക്കാർ പ്രത്യേക ദൗത്യം ആരംഭിച്ചു. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 18 രാജ്യങ്ങളിലേത് ഉൾപ്പെടെ 25,000ത്തോളം പൗരന്മാരെയാണ് മേഖലയിൽ നിന്ന് ഒഴിപ്പിച്ചത്. ഇസ്രായേൽ ഹമാസ് പോരാട്ടത്തിന് പിന്നാലെ ഓപ്പറേഷൻ അജയ്ക്ക് തുടക്കമിട്ടു. 1309 ഇന്ത്യക്കാരെയും 20 നേപ്പാൾ പൗരന്മാരെയും സംഘർഷ മേഖലയിൽ നിന്ന് പുറത്തെത്തിച്ചു.
മറ്റൊരു ഓപ്പറേഷനിൽ സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ നിന്ന് 121 പേരെ രക്ഷപ്പെടുത്തി. ഖാർത്തൂമിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ദൗത്യം ഓപ്പറേഷൻ കാവേരി എന്നാണ് വിളിക്കപ്പെട്ടത്. 2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചപ്പോൾ കാബൂളിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വ്യോമസേനയുടെ നേതൃത്തിൽ സമാന പ്രവർത്തനങ്ങൾ നടത്തിയതായും” പ്രധാനമന്ത്രി വ്യക്തമാക്കി.