കൊച്ചി: തൃശൂർ പൂരവുമായി ബന്ധപ്പെട്ട് എഴുന്നള്ളത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഹൈക്കോടതി. ആനകളുടെ മുന്നിൽ ആറ് മീറ്റർ വരെ മറ്റ് കാര്യങ്ങളൊന്നും ചെയ്യാതെ ഒഴിച്ചിടണം. ഈ പരിധിയിൽ താളമേളങ്ങളും തീവെട്ടിയും പടക്കവും പാടില്ലെന്നും ഹൈക്കോടതി കർശന നിർദ്ദേശം നൽകി.
എന്നാൽ കുടമാറ്റത്തിന് ഈ പറഞ്ഞ നിയന്ത്രണങ്ങൾ ബാധകമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ആനകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും ഓരോ സർട്ടിഫിക്കറ്റും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ നേരിടുന്ന പക്ഷം ഉത്തരവാദിത്തം ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആയിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാഴ്ച കുറഞ്ഞ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് എങ്ങനെയാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് കോടതി ചോദിച്ചു. തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനാകുമോയെന്നും കോടതി ചോദിച്ചു.
ആനകളുടെ ഫിറ്റ്‌നസ് പരിശോധന നിരീക്ഷിക്കൂന്നതിനായി രണ്ട് അഭിഭാഷകരെയും ഹൈക്കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 18-ന് അഭിഭാഷകർ തൃശൂരിലെത്തും. തുടർന്ന് പൂര നടത്തിപ്പിന്റെ സമയത്ത് ഫിറ്റ്‌നസ് പരിശോധന പൂർണമായും നിരീക്ഷിക്കുകയും ഇതിന്റെ ഔദ്യോഗിക റിപ്പോർട്ട് കോടതിയ്‌ക്ക് സമർപ്പിക്കണമെന്നുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ജനങ്ങളുടെ സുരക്ഷയാണ് പ്രാഥമിക ലക്ഷ്യമെന്നും ഹൈക്കോടതി വ്യക്തമാക്കി.