ശ്രീനഗർ: ദാരിദ്ര്യമെന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിൽ നെഹ്റു മുതൽ രാജീവ് ഗാന്ധി വരെയുള്ള പ്രധാനമന്ത്രിമാർ വൻ പരാജയമായിരുന്നെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ജമ്മു കശ്മീരിൽ നടന്ന ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാർക്കായുളള പദ്ധതികൾ തയ്യാറാക്കുന്ന കാര്യത്തിലും വർഷങ്ങളായി കോൺഗ്രസ് പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വയം സഹായ സംഘങ്ങൾ വഴി മൂന്ന് കോടിയിലധികം സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് എൻഡിഎ തുടക്കമിട്ട ‘ലക്ഷപതി ദീദി’ പദ്ധതിയുടെ പ്രധാന്യത്തെ കുറിച്ചും അദ്ദേഹം പരിപാടിയിൽ സംസാരിച്ചു. കേന്ദ്രമന്ത്രിയും നിലവിലെ എംപിയും കത്വയിൽ നിന്നുള്ള ബിജെപി ലോക്സഭാ സ്ഥാനാർത്ഥിയുമായ ജിതേന്ദ്ര സിംഗ്, ബിജെപി ജനറൽ സെക്രട്ടറിമാരായ അശോക് കൗൾ, ഡികെ മന്യാൽ എന്നിവരും മറ്റ് നേതാക്കളും പൊതുറാലിയിൽ പങ്കെടുത്തു.
ജമ്മു കശ്മീരിന്റെ വികസന പ്രവർത്തനങ്ങൾക്കായി ബിജെപി അഹോരാത്രം പ്രവർത്തിച്ചു. ജമ്മു കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി സംയോജിപ്പിക്കാൻ വേണ്ടിയാണ് ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള തീരുമാനമെടുത്തത്. ഒരു മന്ത്രി എന്ന നിലയിൽ തന്റെ ഉത്തരവാദിത്തങ്ങൾ മികച്ച രീതിയിൽ നിറവേറ്റുന്ന ജിതേന്ദ്ര സിംഗിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള പുരോഗതി ലോകം മുഴുവൻ നോക്കിക്കാണുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സ്ഥാനം ഇന്ന് ഒരുപാട് മുന്നിലാണ്. നേരത്തെ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ സംസാരിക്കുമ്പോൾ വേണ്ടത്ര ഗൗരവം ലഭിച്ചിരുന്നില്ല. എന്നാൽ ഇന്ന് കാര്യങ്ങൾ മാറിയിരിക്കുന്നു. ലോകം ഇന്ത്യയുടെ വാക്കുകൾക്കായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സാമ്പത്തികമായി വൻ പുരോഗതി നേടി. സാമ്പത്തിക പുരോഗതിയിൽ 11-ാം സ്ഥാനത്തായിരുന്ന ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. 2027ഓടെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി രാജ്യം മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.