കൊൽക്കത്ത: ക്യാമ്പസിൽ മദ്യപിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ കർശ്ശന നടപടിക്കൊരുങ്ങി രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഐഐടി സ്‌ഥാപനമായ ഐഐടി ഖരഗ്പൂർ. കഴിഞ്ഞ തിങ്കളാഴച്ച സ്‌ഥാപനത്തിൽ പ്രാബല്യത്തിൽ വന്ന നിയമമനുസരിച്ച് ക്യാമ്പസിനുള്ളിൽ മദ്യപിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് പിഴയായി ആദ്യതവണ 5000 രൂപയും ആവർത്തിച്ചാൽ രണ്ടാം തവണ പിഴയായി 10000 രൂപയും അടയ്‌ക്കണം. രണ്ടു സാഹചര്യങ്ങളിലും വിഷയം രക്ഷിതാക്കളെ അറിയിക്കും.
രണ്ടിൽ കൂടുതൽ തവണ ഒരു വിദ്യാർത്ഥി മദ്യപാനം ആവർത്തിക്കുന്നതായി കണ്ടെത്തിയാൽ വിഷയം അച്ചടക്ക സമിതിക്ക് കൈമാറി വിദ്യാർത്ഥിക്ക് മേൽ അനുയോജ്യമായ ശിക്ഷയ്‌ക്ക് ശുപാർശ ചെയ്യും. അത് കൂടാതെ പിഴയായി കുറഞ്ഞത് 50,000 രൂപയും ഈടാക്കും.
ഇത് കൂടാതെ ക്യാമ്പസിന് പുറത്ത് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്ന വിദ്യാർഥികൾക്ക്മേലും കർശ്ശനനടപടിയുണ്ടാകും. അത്തരത്തിൽ പ്രശ്‌നത്തിൽ പെടുന്നവർക്ക് സ്റ്റുഡൻ്റ് അഫയേഴ്സ് ഡീൻ 25,000 രൂപ പിഴ ചുമത്തും. വിഷയം രക്ഷിതാക്കളെയും അറിയിച്ച് ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കില്ലെന്ന് ഡീനിനെ കണ്ട് ഉറപ്പ് നൽകുകയും വേണം.
ക്യാമ്പസിൽ മദ്യപിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്യുന്നത് കുറ്റകരമാണെങ്കിലും, ഇതിന് മുമ്പ് വിദ്യാർത്ഥികൾക്ക് താക്കീത് മാത്രമാണ് നല്കിയിരുന്നതെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഇത്തരം സംഭവങ്ങൾ സമീപവാസികൾക്ക് പ്രശ്നമുണ്ടാക്കുന്നതായികണ്ട് കർശനനടപടി സ്വീകരിക്കുകയായിരുന്നു അധികൃതർ.