സൗന്ദര്യ മത്സരങ്ങൾ പലതും നാം കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. മിസ് കേരള, മിസ് ഇന്ത്യ, മിസ് യൂണിവേഴ്സ് അങ്ങനെ എത്രയെത്ര മത്സരങ്ങൾ! ഐശ്വര്യ റായ്, സുസ്മിത സെൻ മുതൽ ഹർനാസ് സന്ധു വരെ.. ഇന്ത്യക്കാരെ അഭിമാനം കൊള്ളിച്ച് ലോകസുന്ദരി പട്ടം ലഭിച്ച ഇന്ത്യൻ സുന്ദരികൾ നിരവധിയാണ്. എന്നാൽ ഇപ്പോൾ സാങ്കേതികവിദ്യകൾ പുരോഗമിച്ചിരിക്കുന്നു. മനുഷ്യരെ വെല്ലുന്ന എഐ സാങ്കേതികവിദ്യയുള്ളപ്പോൾ മിക്കതിനും മനുഷ്യരെന്തിന് എന്ന ചോദ്യം ഇപ്പോൾ ഉയർന്നു വരുന്നു. മനുഷ്യരെ വെല്ലുന്ന എഐ സാങ്കേതികവിദ്യയാണ് ഇപ്പോൾ താരം.
എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സൃഷ്ടിക്കുന്ന വാർത്താ അവതാരകർ പോലും നമ്മെ അമ്പരപ്പിക്കുന്ന കാലമാണിത്. എന്നാൽ ആർട്ടിഫിഷൽ ഇന്റലിജൻസിൽ (എഐ) നിർമിച്ച മോഡലുകൾക്കായി സൗന്ദര്യ മത്സരം സംഘടിപ്പിക്കുകയാണ് വേൾഡ് എഐ ക്രിയേറ്റർ അവാർഡ്സ്. മികച്ച എഐ ഇൻഫ്ളുവൻസറെയും മത്സരത്തിൽ തെരഞ്ഞെടുക്കും. ലോകത്തെ ആദ്യ എഐ സൗന്ദര്യ മത്സരമാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ടെക്നിക്കൽ സ്കിൽസ്, സൗന്ദര്യം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും മിസ് എഐയെ തെരഞ്ഞെടുക്കുക. ഇതിനുപുറമെ സമൂഹമാദ്ധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളേവേഴ്സുള്ളതും ആരാധകർ കൂടുതലുള്ളതുമായ എഐയെയായിരിക്കും മികച്ച എഐ ഇൻഫ്ളുവൻസറായി തെരഞ്ഞെടുക്കുക.
ഇതിനുപുറമെ കിടിലൻ സമ്മാന തുകയും വിജയികൾക്കായി കാത്തുവച്ചിട്ടുണ്ട്. 5,000 യുഎസ് ഡോളറാണ് വിജയിക്ക് ലഭിക്കുക. ഈ തുക എഐ മോഡലിനെ നിർമ്മിച്ച വ്യക്തിക്ക് കമ്പനി കൈമാറും. ഈ മാസം അവസാനമായിരിക്കും മത്സരം. മെയ് പത്തിന് വിജയികളെയും പ്രഖ്യാപിക്കും.