ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണ തുടർച്ചയാണ് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നതെന്ന് അടിവരയിട്ട് ഡെയ്‌ലിഹണ്ട് ട്രസ്റ്റ് ഓഫ് ദ നേഷൻ സർവ്വെ ഫലം. സർവ്വെയിൽ പങ്കെടുത്തവരിൽ 64 ശതമാനം പേരും പ്രധാനമന്ത്രിയായി നരേന്ദ്രമോദി തന്നെ തുടരണമെന്ന അഭിപ്രായമാണ് പങ്കുവെച്ചത്.
11 ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾക്കിടയിലാണ് സർവ്വെ നടത്തിയത്. ഇംഗ്ലീഷും ഹിന്ദിയും കൂടാതെ ഇന്ത്യയിലെ പ്രാദേശിക ഭാഷകളും ഇതിൽ ഉൾപ്പെടും. 77 ലക്ഷം പേർ സർവ്വെയിൽ പങ്കെടുത്തതായി ഡെയ്‌ലി ഹണ്ട് അറിയിച്ചു. 2024 പൊതുതെരഞ്ഞെടുപ്പിന് മുൻപുളള ജനങ്ങളുടെ പൊതുവികാരം അറിയുകയായിരുന്നു ലക്ഷ്യം.
സർവ്വെയിൽ പങ്കെടുത്ത ഓരോ അഞ്ച് പേരിൽ മൂന്ന് ആളുകളും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയായി തുടരണമെന്ന്് അഭിപ്രായപ്പെടുന്നു. രാഹുൽ വരണമെന്ന് ആഗ്രഹിക്കുന്നവർ കേവലം 21.8 ശതമാനം മാത്രമാണ്. ബിജെപിയുടെയും എൻഡിഎയുടെയും വിജയവും ആളുകൾ സംശയം കൂടാതെ പ്രവചിക്കുന്നു. ഈ ചോദ്യത്തോട് പ്രതികരിച്ച ഓരോ മൂന്ന് പേരിൽ രണ്ടാളുകളും എൻഡിഎയുടെ വിജയമാണ് പ്രവചിച്ചത്.
ഡൽഹിയിലും യുപിയിലും പശ്ചിമബംഗാളിലും ഉൾപ്പെടെ ദേശീയ നേതാവെന്ന നിലയിൽ നരേന്ദ്രമോദിക്ക് ലഭിച്ച പിന്തുണ വലുതാണ്. ഡൽഹിയിൽ 57.7 ശതമാനം ആളുകളാണ് മോദിയെ പിന്തുണയ്‌ക്കുന്നത്. രാഹുലിനെ 24.2 ശതമാനം ആളുകളും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ 13.7 ശതമാനവും പിന്തുണയ്‌ക്കുന്നു.
യുപിയിലും മോദി തന്നെയാണ് മുൻപിൽ. 78.2 ശതമാനം ജനങ്ങളും മോദിയെയാണ് നേതാവായി തെരഞ്ഞെടുക്കുന്നത്. രാഹുലിനെ അനുകൂലിച്ചത് ഇവിടെ 10 ശതമാനം മാത്രമാണ്.
തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന പശ്ചിമബംഗാളിൽ 62.6 ശതമാനം പേരും പിന്തുണയ്‌ക്കുന്ന നേതാവ് നരേന്ദ്രമോദിയാണ്. രാഹുലിനെ 19.6 ശതമാനം ആളുകൾ മാത്രമാണ് പിന്തുണയ്‌ക്കുന്നത്. പിന്തുണയുടെ കാര്യത്തിൽ തൃണമൂൽ നേതാവ് മമത ബാനർജി ഇവിടെ രാഹുലിനും പിന്നിലാണ്. 14.8 ശതമാനം പേർ മാത്രമാണ് മമതയെ ദേശീയ നേതാവെന്ന രീതിയിൽ പിന്തുണയ്‌ക്കുന്നത്.