തൃശൂർ: തൃശൂർ പൂരത്തിനോടനുബന്ധിച്ച് ഏപ്രിൽ 19-ന് തൃശൂർ താലൂക്ക് പരിധിയിൽ ഉൾപ്പെടുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. തൃശൂർ ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.
എന്നാൽ മുമ്പ് നിശ്ചയിച്ച പൊതുപരീക്ഷകൾക്കും, കേന്ദ്ര സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്കും നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ബുധനാഴ്ച സാംപിൾ വെടിക്കെട്ട് നടക്കും. 1718 തീയതികളിൽ നടക്കുന്ന ചമയപ്രദർശനം വടക്കുംനാഥന്റെ മണ്ണിനെ വീണ്ടും വർണ വിസ്മയങ്ങളുടെ അത്ഭുതക്കലവറയാക്കും. ഇതിന് ശേഷം 36 മണിക്കൂർ നീണ്ട വിസ്മയങ്ങളുടെ കലവറ തുറക്കും. ഏപ്രിൽ 20-ന് ഉച്ചയ്ക്ക് ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിയുന്നത് വരെ നഗരം പൂര ലഹരിയിൽ ആറാടും.
പൂര ദിവസം വൈകുന്നേരം വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരത്തിന് മുന്നിൽ തിരുവമ്പാടിയുടെയും അതിന് അഭിമുഖമായി തെക്കേ പ്രദിക്ഷണ വഴിയിൽ പാറമേക്കാവിന്റെയും 15 ഗജവീരന്മാർ വീതം നിലയുറപ്പിക്കും. ഇതിന് ശേഷം ഒരു സെറ്റിന് മറ്റൊന്ന് എന്ന നിലയിൽ ആനപ്പുറത്ത് പട്ടുകുടകൾ തുടർച്ചയായി മാറ്റി കുടമാറ്റം നടക്കും.
ഏപ്രിൽ 20-ന് പുലർച്ചെ മൂന്ന് മണിയോടെയാകും വെടിക്കെട്ട് നടക്കുക. തുടർന്ന് പകൽപ്പൂരം നടക്കും. ഉച്ചയ്ക്ക് 12-ന് ശേഷം ഉപചാരം ചൊല്ലലും പകൽ വെടിക്കെട്ടും നടക്കും. വൈകുന്നേരം അഞ്ചിന് ആറാട്ടും ആറിന് പഞ്ചവാദ്യവും നടക്കും. ഏഴ് മണിയോടെയാകും കൊടിയിറക്കം.