തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് വേണ്ടെന്ന് സർക്കാർ തീരുമാനം. വൈദ്യുതി ഉപയോഗം പിടിച്ച് നിർത്താനുള്ള ബദൽ വഴികൾ നിർദേശിക്കാൻ കെഎസ്ഇബിയോട് സർക്കാർ നിർദേശിച്ചു. അമിത ഉപയോഗം കാരണം നിയന്ത്രണം വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം അംഗീകരിച്ചില്ല. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
വേനൽകാലത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നത് കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കിയിരുന്നു. പീക്ക് ടൈമിലെ അമിത ഉപഭോഗം ട്രാൻസ്‌ഫോമറുകൾ ഉൾപ്പെടെ കേടുവരാൻ കാരണമായി. അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞതും കെഎസ്ഇബിയെ പ്രതിസന്ധിയിലാഴ്‌ത്തി. വിഷയത്തിൽ കെഎസ്ഇബിയുടെ ബോർഡ് യോഗം ഇന്ന് ചേരും. വാണിജ്യ- വ്യവസായ സ്ഥാപനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനാകും കെഎസ്ഇബിയുടെ തീരുമാനം. 15 ദിവസം നിയന്ത്രണം വേണ്ടി വരുമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.
സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ് 6 വരെഅടച്ചിടാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. പുറം ജോലികളിലും കായികവിനോദങ്ങളിലും ഉൾപ്പെടെ നിയന്ത്രണമുണ്ട്. അതേസമയം സംസ്ഥാനത്ത് പലദിവസങ്ങളിലും 15 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ രാത്രികാലങ്ങളിൽ സംഭവിക്കുന്ന പവർകട്ടിനെക്കുറിച്ച് സർക്കാരും കെഎസ്ഇബിയും മൗനം പാലിക്കുകയാണ്.