തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരെ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന ഡ്രെെവർ യദുവിന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റോൺമെന്റ് എസ്എച്ച്ഒയ്‌ക്കെതിരെയും നടപടി എടുക്കണമെന്നാണ് ആവശ്യം. നിയമ നടപടി സ്വീകരിക്കണമെന്ന യദുവിന്റെ പരാതിയിന്മേലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറും കെഎസ്ആർടിസി സിഎംഡിയും ഒരാഴ്ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
ആര്യാ രാജേന്ദ്രൻ, സച്ചിൻദേവ് എംഎൽഎ, അരവിന്ദ് കണ്ടാലറിയാവുന്ന രണ്ടു പേർ, എന്നിവർക്കെതിരെയാണ് പരാതി. 27 ന് കെഎസ്ആർടിസി ബസിന്റെ യാത്ര തടസ്സപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. തന്നെ അസഭ്യം വിളിക്കുകയും യാത്രക്കാരെ ബസിൽ നിന്നും ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ അന്ന് രാത്രി കന്റോൺമെന്റ് എസ്എച്ച്ഒയ്‌ക്ക് പരാതി നൽകിയിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്നും അന്വേഷണം നടത്താതെ തനിക്കെതിരെ കേസെടുത്തെന്നും യദു പരാതിയിൽ ചൂണ്ടിക്കാട്ടി.
ആര്യ രാജേന്ദ്രനും സുഹൃത്തുക്കളും കെഎസ്ആർടിസി ബസ് തടയുകയും ഡ്രൈവറുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തത് വിവാദമായിരുന്നു. സംഭവത്തിൽ ഡ്രൈവർ യദു നൽകിയ പരാതിയിൽ നിർണായക തെളിവായ ബസിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കാണാതായിരുന്നു.