പാലക്കാട്: വടക്കഞ്ചേരിയിൽ 188.5 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് 15 വർഷം തടവും 1 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പാലക്കാട് സ്വദേശികളായ ശിവകുമാർ, രാജേഷ്, തൃശൂർ സ്വദേശികളായ ഷെറിൻ അമർജിത്ത് എന്നിവർക്കാണ് പാലക്കാട് അഡീഷണൽ സെഷൻ കോടതി ശിക്ഷ വിധിച്ചത്.
2022 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആന്ധ്രാപ്രദേശിൽ നിന്ന് കൊണ്ടുവന്ന കഞ്ചാവ് കാറിൽ കയറ്റി കടത്താൻ ശ്രമിക്കുന്നതിനിടയിൽ പ്രതികൾ എക്‌സൈസിന്റെ പിടിയിലാവുകയായിരുന്നു.
എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മംഗലം പാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മോഷണം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണിവരെന്ന് പൊലീസ് പറഞ്ഞു.