തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാനപനങ്ങൾ ആറാം തീയതി വരെ അടച്ചിടും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈനായി മാത്രം പ്രവർത്തിക്കാനാണ് നിർദേശം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനമായത്. വിദ്യാർത്ഥികൾക്ക് 11 മണി മുതൽ മൂന്ന് മണി വരെ അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്നും വിനോദസഞ്ചാര മേഖലയിൽ നിയന്ത്രണം കൊണ്ടുവരുമെന്നും സർക്കാർ നിർദേശമുണ്ട്. തൃശൂർ, പാലക്കാട്, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
കായിക പരിപാടികള്‍, പരേഡുകള്‍ എന്നിവ രാവിലെ 11 മുതല്‍ മൂന്ന് മണി വരെ പാടുള്ളതല്ല. മെഡിക്കല്‍ കൊളേജുകളിലെയും നേഴ്‌സിംഗ് കൊളേജുകളിലെയും ഒന്നാം വര്‍ഷ ക്ലാസുകള്‍ മാത്രം ഓണ്‍ലൈനായി നടക്കും. ബാക്കിയുള്ളവർക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല. ആയുര്‍വേദ, ഡന്റല്‍ വിഭാഗങ്ങളിലെ മുഴുവന്‍ വിദ്യാർത്ഥികളുടെയും ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കും.
ആസ്ബറ്റോസ്, ടിന്‍ ഷീറ്റിന് കീഴില്‍ താമസിക്കുന്ന തൊഴിലാളികളെ ഉടന്‍ മാറ്റി താമസിപ്പിക്കാന്‍ തൊഴിൽ ഉടമകൾക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. ഉച്ചസമയത്ത് കന്നുകാലികളെ മേയാന്‍ വിടാന്‍ പാടുള്ളതല്ല. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലയിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് അടിയന്തിര പ്രാധാന്യത്തോടെ ഫയര്‍ ഓഡിറ്റ് നടത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
തോട്ടം മേഖലകളിലെ ലയങ്ങളില്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരും ആദിവാസി മേഖലകളില്‍ ട്രൈബല്‍ വകുപ്പ് ട്രൈബല്‍ പ്രമോട്ടര്‍മാര്‍ വഴിയും കുടിവെള്ളം ഉറപ്പാക്കാന്‍ നിര്‍ദേശമുണ്ട്. കുടിവെള്ള ദൗര്‍ലഭ്യം പരിഗണിച്ച് നിലവില്‍ മംഗലം, അപ്പര്‍ ഭവാനി ഡാമുകള്‍ തുറന്നു. സാഹചര്യം പരിശോധിച്ച് ആവശ്യമെങ്കില്‍ മലമ്പുഴ ഡാം തുറക്കുമെന്നും പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ആവശ്യമുളള സ്ഥലങ്ങളില്‍ കുടിവെളള വിതരണം നടത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.