ഭോപ്പാൽ : പൊലീസുകാരെ മീശ പിരിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ പിടികൂടി മാപ്പ് പറയിച്ച് പൊലീസ് . മധ്യപ്രദേശിലെ ഇൻഡോറിലെ ഖജ്രാന മേഖലയിലാണ് സംഭവം . ഗുണ്ടാനേതാവ് സോന്ത സർദാറിന്റെ മകൻ കരൺജീത് സിംഗാണ് സിഗ്നൽ തകർത്ത് കാർ ഡ്രൈവ് ചെയ്തത് .
ഇത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾ വികാസ് ശർമ്മയും സുബേദാർ ബ്രജ്നർ സിംഗും ഇയാളെ തടഞ്ഞു. ഇതിൽ രോഷാകുലനായ യുവാവ് പോലീസുകാരെ അസഭ്യം പറയുകയും , മീശ പിരിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.പൊ ലീസ് പ്രതിയെ പിടികൂടി ഖജ്രാന പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാൽ കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞതോടെ യുവാവ് അവിടെ നിന്നും രക്ഷപ്പെട്ടു. എന്നാൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടതോടെ വീണ്ടും പ്രതിയെ പിടികൂടുകയായിരുന്നു.
പൊലീസുകാരോട് മീശ പിരിച്ച് വെല്ലുവിളിച്ച സ്ഥലത്തേക്കാണ് പ്രതിയെ കൊണ്ടുപോയത്. തുടർന്ന് താൻ ഇനി ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് പറഞ്ഞ് പരസ്യമായി മാപ്പ് പറയുകയായിരുന്നു.