കണ്ണൂർ: വടകര ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ സി.ആർ ഫ്രഫുൽ കൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. തലശ്ശേരിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ രാജ്നാഥ് സിംഗ് ജനങ്ങളെ അഭിസംബോധന ചെയ്തു. കണ്ണൂരിലെ ബലിദാനികൾക്ക് പ്രണാമമർപ്പിച്ചുകൊണ്ടായിരുന്നു പ്രതിരോധ മന്ത്രി പ്രസംഗമാരംഭിച്ചത്. ഇത്രയും വലിയ സദസ് കണ്ണൂരിൽ കാണാനാകുമെന്ന് പ്രതീക്ഷിച്ചില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് രണ്ടക്ക ശതമാനം വോട്ടുനൽകിയ ജനങ്ങൾ ഇത്തവണ രണ്ടക്ക സീറ്റ് നൽകുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായും രാജ്നാഥ് സിംഗ് പറഞ്ഞു.
“ലോകത്തിലെ എല്ലാ രാജ്യങ്ങളും ഭാരതീയരെ അഭിമാനത്തോടെയാണ് നോക്കിക്കാണുന്നത്. അന്താരാഷ്‌ട്ര വിഷയങ്ങളിൽ ഭാരതം എന്തുനിലപാട് സ്വീകരിക്കുന്നുവെന്ന് ലോകം ഉറ്റുനോക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതത്തിൽ ഇതിഹാസമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പറയുന്നത് എന്താണോ അത് പ്രവൃത്തിയിലൂടെ ചെയ്ത് കാണിക്കുന്നയാളാണ് നമ്മുടെ പ്രധാനസേവകൻ. ഇതുവരെ പറഞ്ഞതെല്ലാം നരേന്ദ്രമോദി ചെയ്തുകാണിച്ചു. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് പറഞ്ഞു, ആർട്ടിക്കിൾ 370 റദ്ദാക്കുമെന്ന് പറഞ്ഞു, ഇതെല്ലാം ബിജെപി സർക്കാർ ചെയ്തുകാണിച്ചു. 2047 ആകുമ്പോഴേക്കും ലോകത്തിലെ നമ്പർ വൺ രാജ്യമായി ഇന്ത്യ മാറും. ഭാരതം രാമരാജ്യമാകും.
കേരളത്തിൽ പരസ്പരം പോരടിക്കുന്നവരാണ് ഡൽഹിയിൽ മോതിരമാറ്റം നടത്തുന്നത്. സംസ്ഥാനത്തെ റബ്ബർ കർഷകരുടെ പ്രശ്നങ്ങൾക്ക് നേരെ ഇടതുവലതു മുന്നണികൾ കണ്ണടയ്‌ക്കുകയാണ്. കേരളത്തിൽ നിന്ന് ഒരുതവണയെങ്കിലും ഇടതുവലതു മുന്നണികളെ ചവിട്ടി പുറത്താക്കിയാൽ പിന്നെയവർ ഒരിക്കലും തിരിച്ചുവരില്ല. ഭാരതത്തെ തർക്കാൻ ശ്രമിക്കുന്ന ഏതൊരു ശക്തിയെയും ബിജെപി ഇല്ലാതാക്കിയിരിക്കും.
കേരളത്തിലെ സഹകരണ ബാങ്കുകൾ സിപിഎം കൊള്ളയടിച്ചു. കൊള്ളപ്പണം ഉപയോഗിച്ച് സമ്പാദിച്ച സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു. ഇത് ജനങ്ങൾക്ക് തിരിച്ചുതരാൻ നിയമോപദേശം തേടിയിരിക്കുകയാണ് പ്രധാനമന്ത്രി. എല്ലാവർക്കും പണം തിരിച്ചുനൽകുമെന്ന് ബിജെപി ഉറപ്പ് നൽകുകയാണ്. ശമ്പളം കൊടുക്കാൻ പോലും കേരളസർക്കാരിന്റെ കയ്യിൽ പണമില്ല. കേന്ദ്രം നൽകുന്ന പണം വായ്പാ പലിശയടയ്‌ക്കാൻ മാത്രമാണ് തികയുന്നത്.
ഇത്തവണ 400ലധികം സീറ്റുകൾ ബിജെപി നേടിയെടുക്കുമെന്ന മുദ്രാവാക്യം ജനങ്ങൾ നെഞ്ചേറ്റി. സിആർ പ്രഫുൽകൃഷ്ണനെ പാർലമെന്റിലേക്ക് അയക്കണം. അദ്ദേഹത്തെ വിജയിപ്പിച്ചാൽ ഈ മണ്ണിലേക്ക് ഞാൻ വീണ്ടും വരും. നിങ്ങളോട് നന്ദി പറയാൻ ഞാനെത്തും.”- രാജ്നാഥ് സിംഗ് പറഞ്ഞു.