ന്യൂഡൽഹി: പ്രണയനൈരാശ്യം കാരണം യുവാവ് ജീവനൊടുക്കുകയാണെങ്കിൽ പ്രണയിനി ആയിരുന്ന സ്ത്രീ അതിന് ഉത്തരവാദിയാകില്ലെന്ന് ഡൽഹി ഹൈക്കോടതി. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ കേസിൽ രണ്ട് പേർക്ക് മുൻകൂർ ജാമ്യം നൽകിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
ദുർബലമായി ചിന്തിക്കുന്ന ഒരു വ്യക്തിയുടെ തീരുമാനത്തിന്റെ ഉത്തരവാദിത്വം മറ്റൊരാളിൽ അടിച്ചേൽപ്പിക്കുന്നത് നീതിയുക്തമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അമിത് മഹാജന്റേതാണ് നിർണായക ഉത്തരവ്.
യുവാവ് ജീവനൊടുക്കിയ കേസിൽ യുവതിക്കും അവളുടെ സുഹൃത്തിനും കോടതി മുൻകൂർ ജാമ്യം നൽകുകയും ചെയ്തു. മരിച്ച യുവാവിന്റെ പിതാവായിരുന്നു യുവതിക്കും സുഹൃത്തിനുമെതിരെ കേസ് നൽകിയത്. ആരോപണ വിധേയരായ രണ്ട് പേരെക്കുറിച്ചും യുവാവിന്റെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇരുവരെയും പ്രതിചേർത്ത് അറസ്റ്റ് ചെയ്യാൻ പോലീസ് ഒരുങ്ങിയത്. അതേസമയം പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി കേസുമായി സഹകരിക്കണമെന്ന് ഇരുവരോടും നിർദേശിച്ചു.
പ്രണയനൈരാശ്യം കാരണമോ, പരീക്ഷയ്‌ക്ക് മാർക്ക് കുറഞ്ഞതിനാലോ, കേസ് വാദിച്ച് തോറ്റുപോയാലോ, ഒരാൾ ആത്മഹത്യ ചെയ്താൽ, അതിന് പങ്കാളിയോ, അദ്ധ്യാപകരോ, വക്കീലോ ഉത്തരവാദികളായിരിക്കില്ലെന്ന് കോടതി വ്യക്തമാക്കി.