കോട്ടയം: വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് യുവതിയെ വിസിറ്റിങ് വിസയിൽ അയച്ച മധ്യവയസ്കൻ പിടിയിൽ. തൃശൂർ സ്വദേശി മുഹമ്മദ് നിഷാദാണ് പിടിയിലായത്. റിക്രൂട്ടിങ് ലൈസൻസില്ലാതെ യുവതിയെ വിദേശത്തേക്ക് അയച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു.
പനച്ചിക്കാട് സ്വദേശിനിക്ക് ജോലി വാഗ്ദാനം ചെയ്ത് ഇയാൾ യുവതിയെ വിസിറ്റിങ് വിസയിൽ വിദേശത്തേക്ക് പറഞ്ഞയക്കുകയായിരുന്നു. എന്നാൽ ഇതിനാവശ്യമായ ലൈസൻസോ മറ്റു രേഖകളോ ഇയാളുടെ കൈവശമുണ്ടായിരുന്നില്ല.
യുവതിയെ വിദേശത്തേക്ക് പറഞ്ഞയച്ച ശേഷം ഇയാൾ ഏജന്റുമാരിൽ നിന്ന് പണം തട്ടിയിരുന്നു. എന്നാൽ വിദേശത്തെത്തിയ യുവതിക്ക് ജോലി ലഭിക്കുകയോ തിരികെ നാട്ടിലേക്ക് മടങ്ങി വരാനോ സാധിച്ചില്ല. ഇതോടെ യുവതിയുടെ ഭർത്താവ് പൊലീസിൽ പരാതിപ്പെട്ടു.
പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടി റിമാൻഡ് ചെയ്തതായും യുവതിയെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് യുവതിയെ തിരികെ എത്തിക്കാനുള്ള നടപടികൾ നടന്നു വരികയാണ്.