ന്യൂഡൽഹി: വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം കാട്ടിയില്ലെങ്കിൽ ബിജെപി 180 സീറ്റുകളിൽ കൂടുതൽ വിജയിക്കില്ലെന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവല്ല. സ്വന്തം പാർട്ടി 100 സീറ്റുകളിൽ കൂടുതൽ വിജയിക്കില്ലെന്ന് അവർ സമ്മതിക്കുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ പ്രസ്താവനയെന്ന് ഷെഹ്‌സാദ് ചൂണ്ടിക്കാട്ടി.
” കോൺഗ്രസിന് 100 സീറ്റിൽ കൂടുതൽ കിട്ടില്ലെന്ന് അവർ സമ്മതിക്കുകയാണ്. ബിജെപിയുടെ അവസാനം പ്രവചിക്കുമ്പോൾ പോലും 180 സീറ്റുകൾ എന്നാണ് അവർ പറയുന്നത്. രാജ്യത്തിന്റെ ഭരണഘടനയെ ആക്രമിക്കുക എന്നതാണ് ഇൻഡി സഖ്യം എപ്പോഴും ചെയ്യുന്നത്. തെലങ്കാനയിലും പഞ്ചാബിലും ഡൽഹിയിലും വിജയിക്കുമ്പോൾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് കുഴപ്പമില്ല. എന്നാൽ തോറ്റു കഴിഞ്ഞാൽ അവിടെ കൃത്രിമം നടന്നുവെന്നാണ് വാദം. പൊതുജനങ്ങളുടെ നേരെയാണ് ഇവർ സംശയം ആരോപിക്കുന്നത്.
ഒരു വശത്ത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ 10ൽ നിന്ന് അഞ്ചാം സ്ഥാനത്തേക്ക് എത്തിച്ച പ്രധാനമന്ത്രിയാണുള്ളത്. രാജ്യത്തിന്റെ സ്ഥാനം മൂന്നാം സ്ഥാനത്തേക്ക് ഉയർത്തുന്നതിനെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും. രാജ്യത്തിന്റെ വികസനം എന്ന ലക്ഷ്യത്തിലൂന്നിയാണ് എൻഡിഎ സർക്കാർ മുന്നോട്ട് പോകുന്നത്. മറുവശത്ത് ഇൻഡി മുന്നണിയാണുള്ളത്. രാജവംശ സഖ്യമാണത്. യാതൊരു വിധ കാഴ്‌ച്ചപ്പാടുകളും ഇക്കൂട്ടർക്ക് ഇല്ല. രാജ്യത്തിന്റെ വികസനത്തെക്കുറിച്ച് അവർക്ക് സംസാരിക്കാനില്ല. സ്വന്തം കാര്യം എന്നത് മാത്രമാണ് ഇവർക്ക് പ്രധാനം. അഴിമതിയും രാഷ്‌ട്രീയമോഹവുമായി നടക്കുന്ന ഒരു കൂട്ടം ആളുകളാണത്.
രാജ്യമൊന്നാകെ ഇന്ന് വികസനത്തെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. കൃത്യമായ ലക്ഷ്യബോധത്തോടെയാണ് പ്രധാനമന്ത്രി രാജ്യത്ത് ഓരോ കാര്യവും നടപ്പിലാക്കുന്നത്. എന്നാൽ ഇൻഡി സഖ്യത്തിലെ ഒരാൾക്ക് പോലും വികസനത്തെ കുറിച്ച് ചർച്ച ചെയ്യാൻ ആഗ്രഹമില്ല. മറിച്ച് പ്രധാനമന്ത്രിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണ് അവർ ചെയ്യുന്നത്. രാജ്യ പുരോഗതിയെ കുറിച്ച് ചർച്ച ചെയ്യാൻ ഇവർ മടിക്കുകയാണെന്നും” ഷെഹ്‌സാദ് ആരോപിച്ചു.