കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വിദ്വേഷ പ്രസംഗം നടത്തുകയും അത് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതിന് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസാണ് കേസെടുത്തത്.
നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ വന്നാൽ മുസ്ലീം പളളിയും ക്രിസ്ത്യൻ പളളിയും ഉണ്ടാകില്ലെന്നുൾപ്പെടെയായിരുന്നു ഷമയുടെ വാക്കുകൾ. ഇതിന്റെ വീഡിയോ ഇവർ എക്‌സിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും പ്രചരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവന്റെ പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു ഷമയുടെ വിവാദ പ്രസംഗം.
വിദ്വേഷ പ്രചാരണം നടത്തുകയും പരസ്പരം സ്പർദ്ധ വളർത്തുന്ന രീതിയിൽ അത് സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. ഐപിസി സെക്ഷൻ 153, 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 125 ാം വകുപ്പ് തുടങ്ങിയവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ഏഴാം തീയതിയായിരുന്നു ഷമയുടെ പ്രസംഗം.
യുഡിഎഫ് സ്ഥാനാർത്ഥികൾ ജയിച്ചാൽ മാത്രമേ കേന്ദ്രത്തിൽ ശക്തമായി തിരിച്ചുവരാൻ കഴിയൂ. 400 സീറ്റുകളിലധികം കിട്ടിയാൽ ഭരണഘടന മാറ്റുമെന്നാണ് ബിജെപി നേതാക്കൾ പറയുന്നതെന്നും ഗ്യാൻവാപി വിഷയം നടന്നുകൊണ്ടിരിക്കുകയാണെന്നുമുൾപ്പെടെ ഷമ തട്ടിവിട്ടു. മുസ്ലീം ഭൂരിപക്ഷ മേഖലയിലായിരുന്നു തികച്ചും വർഗീയധ്രുവീകരണം ലക്ഷ്യമിട്ടുളള പരാമർശങ്ങൾ ഷമ നടത്തിയത്.