ഡൽഹി: മോക്പോളിൽ ബിജെപി അധിക വോട്ട് ലഭിച്ചെന്ന ആരോപണം തെറ്റെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചു. എല്ലാത്തിനെയും സംശയിക്കാനാകില്ലെന്ന് നിരീക്ഷിച്ച കോടതി രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനം നന്നായാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം കേട്ടതിന് ശേഷം ഹർജി വിധി പറയാൻ മാറ്റി.
വോട്ടിംഗ് ശതമാനം വർദ്ധിക്കുന്നത് രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനം നന്നായി പ്രവർത്തിക്കുന്നതിന്റെ ഉദാഹരണമാണ്.
ഇത് ജനങ്ങളുടെ വിശ്വാസമാണ് വെളിവാക്കുന്നത്. വിദേശ രാജ്യങ്ങൾ മാത്രം നന്നായി പ്രവർത്തിക്കുന്നുവെന്ന് കരുതരുതെന്നും കോടതി ചൂണ്ടിക്കാട്ടി.ഇലക്ഷൻ കമ്മീഷൻ പ്രതിനിധി സുപ്രീം കോടതിയിൽ വിവിപ്പാറ്റുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനം വിശദീകരിച്ചു.
ജസ്റ്റിസ് സഞ്ജീവ് ഖന്ന ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. തിരഞ്ഞെടുപ്പിന് 7 ദിവസം മുമ്പ്, സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ, വിവിപാറ്റിന്റെ ഫ്ലാഷ് മെമ്മറിയിലേക്ക് ചിത്രങ്ങൾ നൽകുന്നു. ഒരിക്കൽ അപ്ലോഡ് ചെയ്താൽ ഇതിൽ മാറ്റം വരുത്തുന്നത് അസാധ്യമാണ്. കാരണം ഇത് ഒരു കമ്പ്യൂട്ടറിലേക്കും ലാപ്‌ടോപ്പിലേക്കും ബന്ധിപ്പിച്ചിട്ടില്ല എന്ന ജസ്റ്റിസ് ഖന്ന വിശദമാക്കി.
17 ലക്ഷത്തോളം വിവിപാറ്റ് മെഷീനുകളുണ്ടെന്ന് ഉദ്യോഗസ്ഥർ ബെഞ്ചിനെ അറിയിച്ചു. ഏത് മണ്ഡലത്തിലേക്ക് ഏത് യന്ത്രമാണ് പോകുന്നതെന്നും ഏത് പാർട്ടിക്ക് ഏത് ബട്ടണാണ് നൽകുന്നതെന്നും നിർമ്മാതാവിന് അറിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. വിവിപാറ്റ് മെഷീനിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റളിംഗ് ഇല്ലെന്നും ഇത് വെറുമൊരു പ്രിൻ്റർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.