കോഴിക്കോട്: അനധികൃതമായി സൂക്ഷിച്ചിരുന്ന മൂന്നു കിലോ വെടിമരുന്ന് കണ്ടെടുത്തു. വടകര മടപ്പള്ളിയിൽ നിന്നാണ് വെടിമരുന്ന് കണ്ടെത്തിയത്. പാനൂർ ബോംബ് സ്ഫോടന കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയ്‌ക്കിടെയാണ് ഇവിടെ നിന്നും വെടിമരുന്ന് പിടികൂടിയത്. സംഭവത്തിൽ മടപ്പള്ളി സ്വദേശി ഉൾപ്പടെ മൂന്നുപേരെ പാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. പാനൂർ ബോംബ് സ്‌ഫോടന കേസിലെ പ്രതികൾക്ക് സ്ഫോടക വസ്തുക്കൾ എത്തിച്ച് കൊടുത്തതിൽ ഇവർക്ക് പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
അതേസമയം പാനൂർ ബോംബ് നിർമ്മാണ കേസിൽ മൂന്ന് പ്രതികൾ കൂടി ഇന്ന് പിടിയിലായി. വടകര സ്വദേശി ബാബു, കതിരൂർ സ്വദേശികളായ സജിലേഷ്, ജിജോഷ് എന്നിവരാണ് പിടിയിലായത്. ബോംബ് നിർമിക്കാനുള്ള വെടിമരുന്ന് ബാബുവിൽ നിന്നാണ് വാങ്ങിയതെന്ന് പോലീസ് കണ്ടെത്തി. രജിലേഷും ജിജോഷും ചേർന്നാണ് വെടിമരുന്ന് വാങ്ങി മുഖ്യപ്രതികൾക്ക് കൈമാറിയതെന്ന് പൊലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.