ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ ജിയു ഗ്രാമ നിവാസികളുമായി ഫോൺ വഴി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ‘ഡിജിറ്റൽ ഇന്ത്യ’ ആക്കുമെന്നും ജിയു ഗ്രാമത്തിലെ കണക്റ്റിവിറ്റികൾ വർദ്ധിപ്പിക്കാനുള്ള സംവിധാനങ്ങൾ ഉടനടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. 13 മിനിറ്റോളം നീണ്ടു നിന്ന ടെലഫോൺ സംഭാഷണത്തിനിടെ വികസിത ഭാരതത്തിന്റെ ആവശ്യകതയും പ്രധാനമന്ത്രി അടിവരയിട്ടു.
” രാജ്യത്തെ ഡിജിറ്റൽ ഇന്ത്യയാക്കുകയെന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. മൂന്നാമതും അധികാരത്തിലേറിയാൽ 18,000ലധികം ഗ്രാമങ്ങളിൽ കണക്റ്റിവിറ്റിയും സാങ്കേതികവിദ്യകളും ഒരുക്കുന്നതിനുള്ള സംവിധാനമുണ്ടാക്കും. രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിലേക്ക് മൊബൈൽ കണക്റ്റിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിച്ച് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനാണ് ഞാൻ ശ്രമിക്കുന്നത്.”- പ്രധാനമന്ത്രി പറഞ്ഞു.
മൊബൈൽ ഫോൺ സേവനങ്ങൾ ലഭിക്കുന്നതിനായി 8 കിലോമീറ്ററുകൾ താണ്ടേണ്ടി വരുന്ന അവസ്ഥയും ഗ്രാമനിവാസികൾ പ്രധാനമന്ത്രിയുമായി പങ്കുവച്ചു. വിദ്യാർത്ഥികൾക്ക് എങ്ങനെ മൊബൈൽ ഫോണുകൾ പ്രയോജനപ്പെടുമെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകി അദ്ധ്യപകരും രംഗത്തെത്തി.
വിദ്യാർത്ഥികൾക്ക് പഠനനിലവാരം ഉയർത്തുന്നതിനാവശ്യമായ വിവരങ്ങൾ മൊബൈൽ ഫോണുകളിൽ നിന്ന് ലഭിക്കും. ഗ്രാമത്തിലെ കുട്ടികൾ കണ്ടിട്ടില്ലാത്തതും അനുഭവിച്ചറിയാത്തതുമായ നിരവധി കാര്യങ്ങളുണ്ട്. അവ വിദ്യാർത്ഥികളിലേക്കെത്തിക്കാൻ ഇത്തരം സംവിധാനങ്ങൾ ഗുണകരമാകുമെന്നും അദ്ധ്യാപകർ പ്രധാനമന്ത്രിയോട് പറഞ്ഞു.