ന്യൂഡൽഹി: രാജ്യത്തെ യുവാക്കളോടും കന്നി വോട്ടർമാരോടും വോട്ടവകാശം അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദേശം. ഏഴു ഭാഷകളിലായി എക്‌സിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് പ്രധാനമന്ത്രി വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിൽ ഓരോ വോട്ടും വിലപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, മറാത്തി, ബംഗാളി, അസാമീസ് ഭാഷകളിലായിരുന്നു കുറിപ്പ് പങ്കുവച്ചത്.
രാവിലെ ഏഴ് മണി മുതലാണ് ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്‌നാട് (39), ഉത്തരാഖണ്ഡ് (5), അരുണാചൽ പ്രദേശ് (2), മേഘാലയ (2), മിസോറം (1), നാഗാലാൻഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരി (1), ലക്ഷദ്വീപ് (1), ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (1) എന്നിവിടങ്ങളിലെയും എല്ലാ സീറ്റുകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും.
കൂടാതെ, രാജസ്ഥാനിലെ 12 സീറ്റുകൾ, ഉത്തർപ്രദേശിലെ എട്ട്, മധ്യപ്രദേശിൽ ആറ്, അസമിലും മഹാരാഷ്‌ട്രയിലും അഞ്ച് സീറ്റുകൾ, ബിഹാറിൽ നാല്, പശ്ചിമ ബംഗാളിൽ മൂന്ന്, മണിപ്പൂരിൽ രണ്ട്, ത്രിപുര, ജമ്മു കാശ്മീർ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ഓരോ സീറ്റിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 16.63 കോടിയിലധികം വോട്ടർമാരാണുള്ളത്. ഇതിൽ 35.67 ലക്ഷം കന്നി വോട്ടർമാരും 20-29 പ്രായത്തിനിടയിലുള്ള 3.51 കോടി യുവ വോട്ടർമാരും ഭിന്നലിംഗത്തിലുള്ള 11,371 പേരും ഉൾപ്പെടുന്നു.