ലോകത്തെ നയിക്കുന്ന സാമ്പത്തിക ശക്തി എന്നതിനൊപ്പം ശാസ്ത്ര മേഖലയിലെ പവർഹൗസായി മാറാൻ ഭാരതം തയ്യാറെടുക്കുന്നുവെന്ന് ബ്രിട്ടീഷ് ശാസ്ത്ര ജേണലായ ‘നേച്ചർ’. ‘How India can become a science powerhouse’ എന്ന ഭാഗത്താണ് ഭാരതത്തിന്റെ ചുവടുമാറ്റത്തെ കുറിച്ച് പറയുന്നത്.
ശാസ്ത്രരംഗത്ത് ഉയരങ്ങൾ കീഴടക്കാനുള്ള ഉറവിടങ്ങൾ രാജ്യത്തുണ്ടെന്നും വൈകാതെ തന്നെ രാജ്യത്തിന് മേഖലയിൽ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നും ജേണലിൽ പറയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 2021-22-ൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഫാർമസ്യൂട്ടിക്കൽ വിപണി ഇന്ത്യയുടേതായിരുന്നു. വില കുറഞ്ഞതും മികച്ച ഫലം നൽകുന്നതുമായ മരുന്നുകൾ ലോകത്തിന് സംഭാവന ചെയ്യാൻ ഇന്ത്യക്ക് സാധിച്ചെന്നും റിപ്പോർട്ടിലുണ്ട്. ലോകം കൊവിഡ് മഹാമാരിയിൽ വിറങ്ങലിച്ചപ്പോൾ മരുന്ന് വിതരണം ചെയ്യുന്നതിലും ഇന്ത്യ മാതൃകയായി.
ബഹിരാകാശ മേഖലയിലും വൻ നേട്ടങ്ങൾ കൊയ്ത വർഷമാണ് 2023. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായി ഭാരതം മാറി. ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ സ്ഥാനം തന്നെ മാറ്റി മറിച്ച ദൗത്യമായിരുന്നു ചന്ദ്രയാൻ-3 എന്നും ജേണലിൽ പറയുന്നു.
ഗവേഷണരംഗത്തിനും കൈത്താങ്ങാകാൻ രാജ്യത്തിന് സാധിക്കുന്നു. 2014-നും 2021-നും ഇടയിൽ രാജ്യത്തെ സർവകലാശാലകൾ 760-ൽ നിന്ന് 1,113 ആയി ഉയർന്നു. ഏഴ് ഐഐടികൾ കൂടി സ്ഥാപിച്ചതോടെ രാജ്യത്താകെ 23 ഐഐടികളാണ് നിലവിലുള്ളത്. രണ്ട് പുതിയ എയിംസുകളും രാജ്യത്തിന് ലഭിച്ചു. 2020-21-ൽ ഗവേഷണത്തിനും വികസനത്തിനുമായി ജിഡിപിയുടെ 0.64 ശതമാനം മാത്രം ചെലവഴിച്ചാണ് ഇന്ത്യ ഇക്കാര്യങ്ങളെല്ലാം സാധ്യമാക്കിയതെന്നും ജേണലിൽ വ്യക്തമാക്കുന്നു. ഇക്കാലയളവിൽ 2.4 ശതമാനമാണ് ചൈന ഉപയോഗിച്ചത്.