ക്വിറ്റോ: തെക്കേ അമേരിക്കണ് രാജ്യമായ ഇക്വഡോറിൽ ഊർജ്ജ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഇക്വഡോർ പ്രസിഡൻ്റ് ഡാനിയൽ നോബോവയാണ് വെള്ളിയാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നൊബോവ ഈ ആഴ്ച ആദ്യം ഊർജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പവർകട്ട് ഏർപ്പെടുത്തുകയും ചെയ്തിരുന്നു,
എൽ നിനോ എന്നറിയപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസം മൂലമുണ്ടായ കടുത്ത വരൾച്ച ഇക്വഡോറിൽ വൈദ്യുതി മുടങ്ങാൻ കാരണമായി. ഇക്വഡോറിന്റെ ഭൂരിഭാഗം വൈദ്യുതിയും ഉൽപ്പാദിപ്പിക്കുന്ന ജലവൈദ്യുത പദ്ധതികളുടെ അണക്കെട്ടുകളിൽ ജലവിതാനം തീർത്തും ഇല്ലാതെയായിരിക്കുകയാണ്. അയൽരാജ്യമായ കൊളംബിയയും സമാനകാരണത്താൽ ഇക്വഡോറിലേക്കുള്ള വൈദ്യുതി കയറ്റുമതി നിർത്തിവച്ചിരിക്കുകയാണ്.
പ്രെസിഡന്റ് പുറത്തിറക്കിയ ഡിക്രി പ്രകാരം “വൈദ്യുതിയുടെ പൊതു സേവനത്തിന്റെ തുടർച്ച ഉറപ്പ് വരുത്തുക” എന്നതാണ് അടിയന്തരാവസ്ഥയിലെ ഏറ്റവും പ്രധാന ലക്‌ഷ്യം. 60 ദിവസത്തെക്ക് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയിൽ, ഊർജ്ജ ഇൻഫ്രാസ്ട്രക്ചർ സംരക്ഷിക്കാൻ സൈന്യത്തെയും പോലീസിനെയും വിന്യസിച്ചതായി ഉത്തരവിൽ പറയുന്നു.
നവംബറിൽ ഡാനിയൽ നോബോവ അധികാരമേറ്റ ശേഷം രണ്ടാമത്തെ അടിയന്തിരാവസ്ഥാ പ്രഖ്യാപനമാണിത്. സൈന്യവും പോലീസും തമ്മിൽ കൂടുതൽ ഏകോപനം അനുവദിച്ചു കൊണ്ട് വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളെ മെരുക്കാൻ ശ്രമിക്കുന്നതിനായിരുന്നു ജനുവരിയിലെ അദ്ദേഹത്തിന്റെ ആദ്യത്തെ അടിയന്തര പ്രഖ്യാപനം,