കൊച്ചി: എറണാകുളത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊടുങ്ങല്ലൂർ സ്വദേശി സൂരജിനെയാണ് അറസ്റ്റ് ചെയ്തത്. ഏഴര കോടി രൂപ തട്ടിയെടുത്ത കേസിലാണ് തൃപ്പൂണിത്തുറ പൊലീസ് പ്രതിയെ പിടികൂടിയത്.
അയർലൻഡ് ഉൾപ്പെടെ നിരവധി വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. ഏകദേശം 350 പേരെ പ്രതി ഇത്തരത്തിൽ കബളിപ്പിച്ചതായാണ് വിവരം. ഇവരിൽ നിന്നും രണ്ട് ലക്ഷം രൂപ വീതം ഏഴര കോടി രൂപയാണ് യുവാവ് തട്ടിയെടുത്തത്.
പണം നൽകിയെങ്കിലും ജോലി ലഭിക്കാതായതോടെ ഉദ്യോഗാർത്ഥികൾ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിയുന്നത്. ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃപ്പൂണിത്തുറയിൽ വാടകയ്‌ക്ക് താമസിക്കുന്ന കൊടുങ്ങല്ലൂർ സ്വദേശി സൂരജിനെ പിടികൂടിയത്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. സംഘത്തിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.















