150 കോടി ക്ലബിൽ ഇടംനേടി പൃഥ്വിരാജ് നായകനായ ആടുജീവിതം. ആഗോളതലത്തിലെ ബോക്സോഫീസ് കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പൃഥ്വിരാജാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. “പുതിയ ഉയരങ്ങൾ കീഴടക്കുന്നു. ലോകമെമ്പാടും തരംഗങ്ങൾ സൃഷ്ടിക്കുന്നു”. പ്രേക്ഷകരുടെ അചഞ്ചലമായ സ്നേഹത്തിനും പിന്തുണയ്‌ക്കും നന്ദിയെന്ന് പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ കുറിച്ചു. ചിത്രത്തിന്റെ പുതിയ പോസ്റ്ററും താരം പങ്കുവച്ചിട്ടുണ്ട്.
മാർച്ച് 28-ന് തിയേറ്ററിലെത്തിയ ചിത്രം 25 ദിവസം കൊണ്ടാണ് 150 കോടി സ്വന്തമാക്കിയിരിക്കുന്നത്. ബ്ലെസി എന്ന സംവിധായകന്റെ 15 വർഷത്തെ പ്രയത്നമാണ് ആടുജീവിതം. 2008-ലാണ് ആടുജീവിതം ആരംഭിക്കുന്നത്. പതിറ്റാണ്ട് നീണ്ട തയ്യാറെടുപ്പിനൊടുവിൽ 2018-ൽ ചിത്രീകരണം ആരംഭിച്ചു. വീണ്ടും അഞ്ച് വർഷമെടുത്ത് 2023-ലാണ് ചിത്രീകരണം പൂർത്തിയാക്കുന്നത്. നജീബിന്റെ ജീവിതത്തിലെ ഓരോ ഘട്ടവും മാനസിക-ശാരീരിക അവസ്ഥകളും കൃത്യമായി ചിത്രത്തിൽ ഉൾപ്പെടുത്താൻ സിനിമയ്‌ക്ക് സാധിച്ചു.
തിയേറ്ററുകളെ ഈറനണിയിച്ച് ഓരോ പ്രേക്ഷകരും തിയേറ്ററിന് പുറത്തിറങ്ങുമ്പോൾ വിജയിച്ചത് ഒരു കൂട്ടം മനുഷ്യരുടെ പ്രയത്നമാണ്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ നേർക്കാഴ്ചയായിരുന്നു ചിത്രം. പൃഥ്വിരാജിനെ കൂടാതെ അമലാ പോൾ, കെ ആർ ഗോകുൽ, ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ് പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങൾ ചെയ്തു. സുനിൽ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകർ പ്രസാദ്.