ന്യൂഡൽഹി: 2019-ലെ ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തിനേക്കാൾ മികച്ച പ്രകടനമാകും ഇത്തവണ ബിജെപി കാഴ്ച വയ്ക്കുകയെന്ന് മുതിർന്ന സാമ്പത്തിക വിദഗ്ധനും സൈഫോളജിസ്റ്റുമായ സുർജിത് ഭല്ല. ബിജെപിക്ക് മാത്രം 330 മുതൽ 350 സീറ്റുവരെ ലഭിച്ചേക്കുമെന്നാണ് അദ്ദേഹത്തിന്റെ അവലോകനം.
കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണ അഞ്ച് മുതൽ ഏഴ് ശതമാനം വരെ സീറ്റ് വർദ്ധന ഉണ്ടാകും. ബിജെപി സഖ്യകക്ഷികളെ മാറ്റിനിർത്തിയാൽ പോലും 350 സീറ്റുകൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാല് പതിറ്റാണ്ടുകളായി ഇന്ത്യയിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളെ അവലോകനം ചെയ്യുന്ന വ്യക്തിയാണ് സുർജിത് ഭല്ല.
ബിജെപി ദുർബലമായ സംസ്ഥാനങ്ങളിൽ പോലും വൻ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കേരളത്തിലും വൻ മുന്നേറ്റമുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. തമിഴ്നാട്ടിൽ കുറഞ്ഞത് അഞ്ച് സീറ്റും കേരളത്തിൽ ഒന്നോ രണ്ടോ സീറ്റും ബിജെപിക്ക് ലഭിക്കും.
ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ നരേന്ദ്ര മോദിയുടെ കീഴിൽ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടുണ്ട്. ഈ മാറ്റമാകും വോട്ടിൽ പ്രതിഫലിക്കുക. ജനങ്ങളുടെ ജീവിതത്തിൽ എത്രത്തോളം പുരോഗതിയുണ്ടായി എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ വോട്ട് ചെയ്യുന്നത്. ജാതിയുടെയോ ലിംഗഭേദത്തിന്റെയോ മറ്റ് ഘടകങ്ങളുടെയോ അടിസ്ഥാനത്തിൽ അല്ല രാജ്യത്തെ പൗരന്മാർ വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
പട്ടിണി രാജ്യമായ ഇന്ത്യ ഇന്ന് സർവ മേഖലയിലും കുതിക്കുകയാണ്. ആളോഹരി ഉപഭോഗം മെച്ചപ്പെട്ടു, ജീവിത നിലവാരം മെച്ചപ്പെട്ടു, നേരത്തെ രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്ന് ദരിദ്രരായിരുന്നുവെങ്കിൽ ഇന്ന് സാഹചര്യം മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിന് 44 സീറ്റാണ് ഭല്ല പ്രവചിക്കുന്നത്. അല്ലെങ്കിൽ 2014-ലെ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ രണ്ട് ശതമാനം കുറവ് സീറ്റാകും ലഭിക്കുക.