തമിഴിലുള്ള സൂത്രോപദേശമാണ് “ദ്രാവിഡ സൂത്രോപദേശം” അർദ്ധവിപുലമായ ചെറിയ വാക്യത്തിനാണ് സൂത്രം എന്ന് പറയുന്നത് ശിവ ഭഗവാൻ നൽക്കീരന് ഉപദേശം നൽകിയ ലീലയാണ് ഇതിലെ പ്രതിപാദ്യം.
ഹാലാസ്യനാഥന്റെ നെറ്റിയിലെ തൃക്കണ്ണിൽ നിന്ന് പുറപ്പെട്ട അഗ്നി ജ്വാലയാൽ ചൂട് അനുഭവിച്ച നൽക്കീരൻ മഹേശ്വരന്റെ അനുഗ്രഹത്താൽ സുഖം പ്രാപിച്ചു. ശിവതീർത്ഥം ശിവ ദ്രോഹം ചെയ്യുന്നവരെ രക്ഷിക്കുന്നു. ഹേമ പത്മാകാരത്തിന്റെ മാഹാത്മ്യം അനുഭവിച്ചറിഞ്ഞവനാണ് നൽക്കീരൻ. അതുകൊണ്ട് അന്നുമുതൽ മൂന്നുനേരവും ആ പുണ്യതീർത്ഥത്തിൽ സ്നാനം ചെയ്തിരുന്നു.സ്‌നാനാനന്തരം മീനാക്ഷി ദേവിയെയും സുന്ദരേശ ഭഗവാനെയും നമസ്കാരം പ്രദക്ഷിണം എന്നിവയാൽ നിത്യവും സേവിച്ചിരുന്നു. നൽക്കീരന്റെ ഭക്തി കണ്ടപ്പോൾ ആ ഭക്തന്റെ അജ്ഞാനം ഇല്ലാതെയാക്കണമെന്ന് ഭഗവാൻ വിചാരിച്ചു. ദ്രാവിഡ ഭാഷയിൽ ജ്ഞാനം ഇല്ലാത്തതുകൊണ്ട് സുശബ്ദങ്ങളും അപശബ്ദങ്ങളും സന്ദർഭ ശക്തിയും അറിഞ്ഞുകൂടാ.അതുകൊണ്ടാണ് തനിക്ക് തുല്യനായി ആരുമില്ലെന്ന് ഭാവത്തിൽ സർവത്ര ദോഷങ്ങൾ കാണുന്നത്. ജ്ഞാനമില്ലാത്ത ഭക്തന് വിജ്ഞാനം നൽകുവാൻ “ദ്രാവിഡ സൂത്രജ്ഞാനം” ഗ്രഹിപ്പിക്കണം. ഇത് നൽക്കീരന് നൽകാൻ ദ്രാവിഡ സൂത്രം അറിയാവുന്ന ജ്ഞാനിവേണം.
അതിനെക്കുറിച്ച് ഭഗവാൻ ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ മീനാക്ഷി ദേവി ഇപ്രകാരം പറഞ്ഞു.
“പണ്ട് കൈലാസ പർവതത്തിൽ വാഴുമ്പോൾ അങ്ങയെ ദർശിച്ച് കാര്യം ഉണർത്തിക്കുവാൻ വിഷ്ണു ദേവൻ, ബ്രഹ്മ ദേവൻ, ദേവന്മാർ, സനകാദി മുനിമാർ നാരദൻ തുടങ്ങിയവർ ഒന്നിച്ചു ചേർന്ന് അവിടെയെത്തി. ഭൂമിയുടെ വടക്ക് ഭാഗം ഭാരത്താൽ താഴ്ന്നിരുന്നു. അതിന്റെ പരിഹാരത്തിനായി എല്ലാവരും അങ്ങയെ സ്തുതിച്ച പ്രാർത്ഥിച്ചു. “മഹാദേവ അങ്ങയ്‌ക്ക് തുല്യനായ ഒരു പുരുഷനെ മലയാദ്രിയിൽ വസിക്കുന്നതിന് അയക്കണം അങ്ങനെ ഭൂമിയെ സമമാക്കി ഞങ്ങളെ പരിപാലിക്കേണമേ”.
പ്രാർത്ഥന കേട്ടപ്പോൾ മഹേശ്വരൻ ഇങ്ങനെ പറഞ്ഞു. ദേവന്മാരെ. താപസന്മാരെ. എനിക്ക് തുല്യനായ ഒരു പുരുഷനും ഗൗരിക്ക് തുല്യയായ ഒരു നാരിയും ഇല്ല. എങ്കിലും എനിക്ക് തുല്യനായ ഒരു പുരുഷനായി ആഗസ്ത്യ മഹർഷിയെ പരിഗണിക്കാം സർവദാ ധ്യാനനിഷ്ഠനായി, ധ്യാനസ്തനായി യോഗം എന്ന ഭാവനയിൽ കഴിയുന്ന അദ്ദേഹത്തിന്റെ പത്നിയായ ലോപാമുദ്രയും ഭക്തയാണ്. മാത്രമല്ല ഗൗരി ആണെന്ന് ഭാവനയും ഉണ്ട് . ഞങ്ങൾ ഈ ദമ്പതിമാരുടെ ഹൃദയത്തിൽ സദാ വസിക്കുന്നു. അതുകൊണ്ട് ആഗസ്ത്യൻ പോയാൽ ഭൂമി സമമാകും. അനന്തരം ശിവ ഭഗവാൻ അഗസ്ത്യ മുനിയെ കടാക്ഷിച്ചു. അപ്പോൾ അദ്ദേഹം ഇങ്ങനെ പ്രാർത്ഥിച്ചു.
“ശ്രീകണ്ഠ,!! ഭഗവാനെ അങ്ങയുടെ ആജ്ഞ അനുസരിച്ച് ഞങ്ങൾ മലയാദ്രിയിൽ പോകാം. അവിടെ വസിക്കുമ്പോൾ അവിടെയുള്ള ദ്രാവിഡന്മാർ ദ്രാവിഡ സൂത്രം ഉപദേശിക്കണമെന്ന് അപേക്ഷിക്കും. അതുകൊണ്ട് അങ്ങ് ദ്രാവിഡ സൂക്തങ്ങൾ എനിക്ക് ഉപദേശിച്ചു തരണം..”
മഹാദേവൻ അഗസ്ത്യന് ദ്രാവിഡ സൂത്രങ്ങൾ ഉപദേശിച്ചു. ഭഗവാന്റെ ദർശനം വീണ്ടും ലഭിക്കുവാൻ ആഗ്രഹിച്ച അഗസ്ത്യ മഹർഷിയോടിങ്ങനെ അരുളി.
“ദക്ഷിണ ദിക്കിൽ പാപനാശകരമായ ഹാലാസ്യം എന്ന ഒരു ക്ഷേത്രമുണ്ട് അവിടെയുള്ള ശിവലിംഗം ആദ്യം ഉണ്ടായതാണ് ആ ദർശിച്ചാൽ സകല പാപങ്ങളും ശമിക്കും. സച്ചിദാനന്ദമായ ആ ലിംഗത്തിൽ എന്റെ സാന്നിധ്യം എന്നുമുണ്ട്. അതിൽ നിന്ന് ഞാൻ ആവിർഭവിച്ച് അങ്ങയുടെ അപേക്ഷ സാധിപ്പിക്കാം അതിനുശേഷം നിത്യവും മലയാദ്രിയിൽ പോയി വസിക്കുക ശരീരമെടുത്ത എല്ലാവർക്കും സുഖം പ്രദാനം ചെയ്യുന്നതാണ് തപസ്സ്. ലോക നന്മയ്‌ക്ക് വേണ്ടി അങ്ങ് കാലതാമസം കൂടാതെ പോയാലും..’
ഇപ്രകാരം മഹാദേവൻ കൽപ്പിച്ചപ്പോൾ അഗസ്ത്യൻ പത്നിസമേതനായി മലയാദ്രിയിൽ പോയി വസിച്ചു. അവിടെ വസിക്കുന്ന അദ്ദേഹത്തിന് നൽക്കീരന് ദ്രാവിഡ സൂത്രവിജ്ഞാനം നൽകുവാൻ കഴിയും എന്ന് മീനാക്ഷി ദേവി അറിയിച്ചു..
പൂർവ്വകാല സംഭവങ്ങൾ അറിയിച്ച ദേവിയെ മഹാദേവൻ പ്രശംസിച്ചു. സുന്ദരേശ ഭഗവാൻ അഗസ്ത്യ മഹർഷിയെ സ്മരിച്ചപ്പോൾ അദ്ദേഹം പത്നിസമേതനായി വിമാന മാർഗം ഹാലാസ്യത്തിൽ എത്തി. അവിടെ സുന്ദരേശ സന്നിധിയിൽ കൈകൂപ്പി നിന്നപ്പോൾ മീനാക്ഷി ദേവിയോടൊപ്പം ഭഗവാൻ പ്രത്യക്ഷപ്പെട്ടു ആദ്യന്തഹീനരും വന്ദ്യരുമായ ജഗദ് പിതാക്കളെ ദർശിച്ചപ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ നിശ്ചലനായി നിന്നു. പിന്നീട് ഭഗവാന്റെ തൃപ്പാദങ്ങളെ പ്രണമിച്ചു സ്തുതിച്ചു കൈകൂപ്പി നിന്നപ്പോൾ ഭസ്മരുദ്രാക്ഷങ്ങൾ ധരിച്ച നൽക്കീരനും അവിടെ ആഗതനായി.
നൽക്കീരനെ കണ്ടപ്പോൾ അദ്ദേഹത്തെയും അഗസ്ത്യനേയും കടാക്ഷിച്ചുകൊണ്ട് സൂത്രങ്ങൾ ഉപദേശിക്കുവാൻ ഭഗവാൻ ആജ്ഞാപിച്ചു. ഗുരുവായ മഹാദേവന്റെ ദേവസന്നിധിയിൽ വച്ചുതന്നെ അഗസ്ത്യൻ നൽക്കീരന് ദ്രാവിഡ സൂത്രങ്ങൾ ഉപദേശിച്ചു. ഭക്തനായ നൽക്കീരന് ഭഗവാൻ നേരിട്ട് ഉപദേശം നൽകാത്തതിന്റെ കാരണം എന്താണെന്ന് മീനാക്ഷി ദേവിക്ക് സംശയമുണ്ടായി ഭഗവാൻ സംശയം പരിഹരിച്ചു കൊടുത്തു. ജഗദ് പിതാവ് ഇങ്ങനെ അരുളി. “ശിഷ്യൻ വിദ്യ സ്വീകരിക്കുന്നതിന് അർഹനാണെങ്കിൽ മാത്രമേ അത് പ്രദാനം ചെയ്യാവൂ. എന്നെ സേവിക്കുന്നവനും എന്റെ ആജ്ഞ അനുസരിക്കുന്നവനും അസൂയ പക എന്നിവ ഇല്ലാത്തവനും ആണ് വിദ്യ ഉപദേശിക്കേണ്ടത് നൽക്കീരന് എന്നോട് മാത്സര്യം ഉണ്ട്.. അതുകൊണ്ട് ഞാൻ ഉപദേശിച്ചില്ല.”
ഇത്രയും പറഞ്ഞതിനുശേഷം അംബാസമേതനായ മഹാദേവൻ അപ്രത്യക്ഷനായി. ദ്രാവിഡ സൂത്രജ്ഞാനം ലഭിച്ച നൽക്കീരന്നും സന്തുഷ്ടനായി പണ്ട് ഭഗവാൻ ചൊല്ലിയ ശ്ലോകവും അതിനെ താൻ പറഞ്ഞ അഭിപ്രായവും സ്മരണയിൽ വന്ന നൽക്കീരൻ ആ ശ്ലോകത്തെ പുകഴ്‌ത്തി. സുന്ദരേശ ലിംഗത്തെ പ്രണമിച്ച് കൈകൂപ്പി സ്തുതിച്ചു. മറ്റു കവികൾക്കും നൽക്കീരൻ ദ്രാവിഡ സൂത്രം ഉപദേശിച്ചു. അങ്ങനെ ദ്രാവിഡ സൂത്രങ്ങൾ പ്രചാരത്തിലായി.
നൽക്കീരനോട് ക്ഷമിക്കുകയും വിജ്ഞാനം പ്രദാനം ചെയ്യുകയും ചെയ്ത ഈ ലീല വിജ്ഞാനവും സമ്പത്തും ആരോഗ്യവും നൽകും.
അടുത്ത ഹാലാസ്യ മാഹാത്മ്യം 55 – പ്രബന്ധ താരതമ്യ നിർണയം.
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്……
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും
https://janamtv.com/tag/halasya-mahatmyam/