സംരംഭങ്ങളുടെയും സംരംഭകരുടെയും സുവർണ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സർഗവൈഭവം കൊണ്ടും മികവ് കൊണ്ടും പലരും ഉന്നതങ്ങളിലെത്തുന്നു. എന്നാൽ പാൽ വിറ്റ് വിജയം കൈവരിച്ച യുവാവുണ്ട്.. അങ്ങ് ഗുജറാത്തിൽ.
ധീരൻ സോളങ്കി എന്ന യുവാവാണ് കഥയിലെ താരം. പഠാൻ ജില്ലയിൽ കഴുതപ്പാൽ വിറ്റാണ് പണം കൊയ്യുന്നത്. 42 കഴുതകളുടെ പാൽ വിറ്റ് പ്രതിമാസം മൂന്ന് ലക്ഷം രൂപ വരെയാണ് ധീരൻ സമ്പാദിക്കുന്നത്. പശുവിൻ പാലിന്റെ 70 മടങ്ങ് വിലയ്ക്കാണ് കഴുത പാൽ വിൽക്കുന്നത്. വെറും എട്ട് മാസം കൊണ്ട് 38 ലക്ഷം രൂപയാണ് സമ്പാദിച്ചത്! ലിറ്ററിന് 5,000 മുതൽ 7,000 രൂപ നിരക്കിൽ വരെയാണ് ധീരൻ പാൽ വിൽക്കുന്നത്. പൗഡർ രൂപത്തിലും കഴുതപ്പാൽ വിൽക്കുന്നുണ്ട്. കിലോയ്ക്ക് ലക്ഷങ്ങളാണ് വില.
പഠന ശേഷം സ്വകാര്യ കമ്പനിയിൽ ധീരൻ ജോലിയിൽ പ്രവേശിച്ചെങ്കിലും അവിടെ നിന്ന് ലഭിക്കുന്ന ശമ്പളം വീട്ടുചെലവുകൾക്ക് പോലും തികഞ്ഞിരുന്നില്ല. ഈ സമയത്താണ് ദക്ഷിണേന്ത്യയിലെ കഴുത പരിപാലനത്തെ കുറിച്ച് കേൾക്കാനിടയായതെന്ന് അദ്ദേഹം പറഞ്ഞു. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹമാണ് ഇതിലേക്ക് എത്തിച്ചത്. എട്ട് മാസം മുൻപാണ് ഗ്രാമത്തിൽ ഫാം ആരംഭിക്കുന്നത്. തുടക്കത്തിൽ 20 കഴുകളാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിൽ തീരെ പ്രചാരമില്ലാത്തതാണ് കഴുതപ്പാലെന്നും അതിനാൽ തന്നെ ഫാം ആരംഭിച്ച സമയത്ത് വളരെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്നും ധീരൻ പറയുന്നു. ആദ്യത്തെ അഞ്ച് മാസത്തോളം തന്റെ സംരംഭത്തിൽ നിന്ന് യാതൊരു വിധ ലാഭവും ലഭിച്ചിരുന്നില്ല. തുടർന്നാണ് ദക്ഷിണേന്ത്യയിലെ കമ്പനികളിലേക്ക് കഴുതപ്പാൽ ആവശ്യമുണ്ടെന്ന് അറിയുന്നതും അവിടേക്ക് എത്തുന്നതും. കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ സൗന്ദര്യ വർദ്ധക നിർമ്മാണ ഫാക്ടറി ഉൾപ്പടെയുള്ള ഇടങ്ങളിലേക്ക് കഴുതപ്പാൽ എത്തുന്നത് ധീരന്റെ ഫാമിൽ നിന്നാണ്. മിക്ക സൗന്ദര്യ വർദ്ധക ഉത്പന്നങ്ങളിലും കഴുതപ്പാൽ വ്യാപകമായി ഉപയോഗിച്ചുവരുന്നു.
പുരാതന കാലം മുതൽക്കേ കഴുതപ്പാൽ ഉപയോഗിച്ച് വരുന്നു. ജൗജിപ്ഷ്യൻ രാജ്ഞിമാർ കുളിക്കാൻ കഴുതപ്പാൽ ഉപയോഗിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. കരൾ സംബന്ധമായ പ്രശ്നങ്ങൾ, വിഷ ചികിത്സ, പകർച്ചവ്യാധി, പനി തുടങ്ങിയവയ്ക്ക് കഴുതപ്പാൽ ഉപയോഗിക്കാമെന്ന് ഹിപ്പോക്രാറ്റസ് കണ്ടെത്തിയിരുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ആന്റി-ഡയബറ്റിക് ഗുണങ്ങളും നിറഞ്ഞതാണ് ഇത്. രോഗാണുക്കളുടെ സാന്നിധ്യമില്ലാത്തതിനാൽ കഴുതപ്പാൽ കൂടുതൽ കാലം കേടുകൂടാതിരിക്കും.