കുമളി : വർഷത്തിലൊരിക്കൽ ചിത്രാ പൗർണ്ണമി നാളിൽ മാത്രം ഭക്തർക്ക് പ്രവേശനമുള്ള കേരളത്തിലെ ഏറ്റവും പുരാതനവും പ്രസിദ്ധവും പൗരാണികവുമായ ക്ഷേത്രമാണ് മംഗളാ ദേവി ക്ഷേത്രം. കണ്ണകി ദേവിയാണ് ഇവിടുത്തെ പ്രതിഷ്‌ഠ. ഇടുക്കി ജില്ലയിലെ കുമളിയില്‍ പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളിലാണ് (15 കിലോമീറ്റര്‍) ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
പശ്ചിമഘട്ട മലനിരകൾക്കിടയിൽ കൊടുംകാടിനുള്ളിൽ കടൽ നിരപ്പിൽ നിന്ന് ഏകദേശം 1337 മീറ്റർ ഉയരത്തിൽ കേരളവും തമിഴ്നാടും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന മലയിലാണ് ഈ കണ്ണകീ ക്ഷേത്രം. തമിഴ്നാടും ഈ ക്ഷേത്രത്തിന്റെ അവകാശം ഉന്നയിക്കുന്നുണ്ട്. ഇവിടം തർക്ക പ്രദേശമായതിനാൽ തേനി, ഇടുക്കി ജില്ല കളക്ടർമാരുടേയും പോലീസ് മേധാവികളുടേയും സാന്നിധ്യത്തിൽ മാത്രമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം നടക്കുക.
മംഗളാദേവിയുടെ വിഗ്രഹത്തിന് പുറമെ കറുപ്പസ്വാമിയുടെ വിഗ്രഹമുണ്ട്, പഴയ ഒരു ശിവക്ഷേത്രമുണ്ട്, ഗണപതിക്കായി ഒരു ശ്രീകോവിലും ഇവിടെയുണ്ട്. ക്ഷേത്രത്തിന് താഴെ ഒരു ഭൂഗർഭ പാത ഉണ്ടായിരുന്നു, അത് ഇവിടുത്തെ ചില പ്രദേശവാസികൾ പറയുന്നതനുസരിച്ച്, ഈ രഹസ്യപാത പ്രശസ്തമായ മധുര മീനാക്ഷി ക്ഷേത്രത്തിലേക്കുള്ള വഴിയാണ് എന്നും പാണ്ഡ്യരാജാവിന്റെ കൊട്ടാരത്തിലേക്കുള്ള വഴിയാണ് എന്നും വ്യാഖ്യാനമുണ്ട്. കണ്ണകി മധുരാപുരി ചുട്ടെരിച്ച ശേഷംഇവിടെ എത്തി എന്നാണ് ഐതീഹ്യം.14 ദിവസത്തിനു ശേഷം കണ്ണകി ഇവിടെ നിന്നു കൊടുങ്ങല്ലൂരിലേക്കു പോയതായും വിശ്വസിക്കുന്നു. ചതുരത്തിൽ കരിങ്കല്ല് അടുക്കിവച്ച് ക്ഷേത്രം നിർമ്മിക്കുന്നപുരാതന ശൈലിയാണിവിടെ സ്വീകരിച്ചിട്ടുള്ളത്.
ചൈത്രമാസത്തിലെ ചിത്തിര നാളിലെ പൗർണ്ണമി അഥവാ ചിത്രാപൗർണ്ണമി ദിനത്തിൽ മാത്രമാണ് ഇവിടേക്ക് പ്രവേശിക്കുവാൻ കഴിയുന്നത്. ഈ പൗർണ്ണമി ദിനത്തിൽ, തമിഴ്നാട്ടിലെയും കേരളത്തിലെയും പൂജാരിമാർ ക്ഷേത്രത്തിൽ ആചാരപരമായ പ്രാർത്ഥനകൾ നടത്തുന്നു. മംഗളാദേവിയുടെ ക്ഷേത്രം തകർന്ന നിലയിലായതിനാൽ ചിത്രാ പൗർണ്ണമി നാളിൽ ക്ഷേത്രോത്സവത്തിൽ പൂജിക്കുന്ന വിഗ്രഹം കമ്പത്തുനിന്നും കൊണ്ടുവരുന്നതാണ് പതിവ്. ഇത് പഞ്ചലോഹം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. രാവിലെ 6 മണി മുതൽ വൈകിട്ട് 4 മണിവരെയാണ് പ്രത്യേക പൂജകൾ നടക്കുന്നത്. പ്രധാന ദേവതയായ മംഗള ദേവിയെ പുഷ്പങ്ങൾ, പട്ട് മുതലായവ കൊണ്ട് അലങ്കരിച്ചിരിക്കുന്നു, അന്നേ ദിവസം മുഴുവൻ പൂജകൾ നടത്തുന്നു. താലിയും സ്ത്രീ ഭക്തരുടെ സ്ഫടിക വളകളും ഉത്സവത്തിൽ ദേവിക്ക് ചാർത്തുന്നു. സ്ത്രീകൾ ഈ ശുഭദിനത്തിൽ ദേവിക്ക് പൊങ്കാല സമർപ്പിക്കുകയും ചെയ്യുന്നു.കണ്ണകി ട്രസ്റ്റ്, തമിഴ്നാട് ഗണപതി ഭഗവതി ക്ഷേത്ര ട്രസ്റ്റ്, കുമളി എന്നിവരാണ് ഉത്സവസംഘാടകർ.
സന്ദർശകർക്കും വിശ്വാസികൾക്കും രാവിലെ 6 മുതൽ ഉച്ചകഴിഞ്ഞ് 2 മണി വരെയാണ് പ്രവേശനം അനുവദിക്കുന്നത്. 2 മണിക്ക് ശേഷം ആരെയും പ്രവേശിക്കുവാൻ അനുവദിക്കില്ല. 5 മണിയോട് കൂടി എല്ലാവരും പൂർണ്ണമായും അവിടെ നിന്നും ഇറങ്ങേണ്ടതാണ്. ഭക്തരും സഞ്ചാരികളും ഉൾപ്പടെ 25,000ത്തോളം ആളുകൾ ഈ ഉത്സവത്തിന് എത്തിച്ചേരുമെന്നു പ്രതീക്ഷിക്കുന്നു.
മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ ചിത്രാപൗര്‍ണമി ഉത്സവം ചൊവ്വാഴ്ച (ഏപ്രിൽ 23 ) നടക്കും. കുമളി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കൗണ്ടറില്‍നിന്നും ചൊവ്വാഴ്ച രാവിലെ 5.30 മുതല്‍ തീര്‍ഥാടകര്‍ക്ക് പാസ് ലഭിക്കും. അതിര്‍ത്തി ചെക്ക് പോസ്റ്റിലും സമാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കുമളി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍നിന്ന് രാവിലെ ആറു മുതല്‍ 2.30 വരെയാണ് ജീപ്പുകള്‍ സര്‍വീസ് നടത്തുക. പാസുള്ള വാഹനങ്ങള്‍ പരിശാധനക്ക് ശേഷം മാത്രമേ ചെക്ക് പോസ്റ്റിലൂടെ കടത്തിവിടൂ.
വനമേഖലയായതിനാല്‍ വളരെയധികം നിയന്ത്രണങ്ങൾ ഉണ്ട്. ഉച്ചഭാഷിണിയോ ലൗഡ് സ്പീക്കറുകളോ പാടില്ല. പ്ലാസ്റ്റിക്കിന് കര്‍ശന നിയന്ത്രണമാണുള്ളത് . ഭക്ഷണം ഇലയിലോ കടലാസിലോ മാത്രമേ അനുവദിക്കൂ. വനമേഖലയില്‍ ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നിവ അനുവദിക്കില്ല.
സാധാരണ പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളം കൊണ്ടുപോകാൻ അനുവദിക്കില്ല. ആവശ്യമെങ്കില്‍ അഞ്ചുലിറ്റര്‍ ക്യാനുകള്‍ ഉപയോഗിക്കാം.
കുമളി മുതല്‍ മംഗളാദേവി വരെ വിവിധ പോയിന്റുകളില്‍ കേരള, തമിഴ്‌നാട് പോലീസിന്റെ പരിശോധന ഉണ്ടായിരിക്കും. വനംവകുപ്പിന്റെ പട്രോളിങ് യൂണിറ്റുകളും രംഗത്തുണ്ടാകും.കുമളിയില്‍നിന്നു ക്ഷേത്രത്തിലേക്കും തിരിച്ചുമുള്ള തീര്‍ഥാടക യാത്രാനിരക്ക് ഒരാള്‍ക്ക് ഒരു വശത്തേക്ക് 150 രൂപയാണ്. ടാക്‌സിനിരക്ക് 2,000 രൂപയും.
Photo Courtesy : Facebook