എറണാകുളം: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷ്ണം നടത്തിയ പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിയായ ബിഹാർ സ്വദേശി മുഹമ്മദ് ഇർഷാദിനെതിരെ ആറ് സംസ്ഥാനങ്ങളിലായി 19 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ ഭാര്യ ബിഹാറിലെ സീതാമഢി പഞ്ചായത്തിലെ പ്രസിഡന്റാണെന്ന വിവരവും പൊലീസ് അറിയിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയത്.
സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് പ്രതിയെ പിടികൂടിയിരുന്നു. കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച ആഭരണങ്ങളും സഞ്ചരിച്ച കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഒരു കോടിയുടെ വസ്തുക്കളാണ് മോഷണം പോയത്. കവർച്ച നടന്നത് അറിഞ്ഞതോടെ ജോഷിയുടെ കുടുംബം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്വർണാഭരണങ്ങൾ, വജ്ര നെക്ലേസ്, വിലപിടിപ്പുള്ള വാച്ചുകൾ എന്നിവയാണ് മോഷണം പോയത്.