ആലപ്പുഴ: സഹോദരിയെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു മൂടിയെന്ന് സംശയം. പൂങ്കാവ് വടക്കന്‍പറമ്പില്‍ 60 കാരിയായ റോസമ്മയെ സഹോദരൻ ബെന്നി കൊലപ്പെടുത്തിയെന്നാണ് സംശയം. ബുധനാഴ്ച മുതലാണ് റോസമ്മയെ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് റോസമ്മയുടെ സഹോദരന് ബെന്നിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കണ്ടെടുക്കാനായി ഇയാളുമായി പോലീസും റവന്യൂ ഉദ്യോഗസ്ഥരുടെ സംഘവും വീട്ടിലെത്തി പരിശോധന ആരംഭിച്ചു.
പൂങ്കാവ് പള്ളിക്ക് സമീപത്തുള്ള വീട്ടിലാണ് ബെന്നിയും സഹോദരി റോസമ്മയും താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ബെന്നി സഹോദരിയെ കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് സംശയം. തനിക്കൊരു അബദ്ധം പറ്റിയെന്ന് തിങ്കളാഴ്ച രാവിലെ ബെന്നി സഹോദരിയുടെ മകളോട് പറഞ്ഞിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്നാണ് പൊലീസ് ബെന്നിയെ കസ്റ്റഡിയിലെടുത്തത്.
വർഷങ്ങൾക്കു മുമ്പ് ഭർത്താവ് ഉപേക്ഷിച്ചുപോയ റോസമ്മയ്ക്ക് രണ്ട് മക്കളാണുള്ളത്. നിലവിൽ സഹോദരൻ ബെന്നിയ്ക്കൊപ്പമായിരുന്നു റോസമ്മ താമസിച്ചു വന്നിരുന്നത്. ഇതിനിടയിൽ റോസമ്മ വീണ്ടും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു . എന്നാൽ, ഇക്കാര്യം ബന്ധുക്കൾ എതിർത്തിരുന്നു. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചതെന്നാണ് സംശയം.