പാലക്കാട്: ബൈക്ക് ഓട്ടോയിൽ തട്ടിയതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ 10 പേർക്ക് പരിക്ക്. കല്ലേക്കാട് മേട്ടുപ്പാറയിലാണ് സംഭവം. ഇരു വീട്ടുകാർ തമ്മിലുണ്ടായ വാക്കുതർക്കമാണ് കല്ലേറിലേക്കും പരസ്പരമുള്ള ആക്രമണത്തിലേക്കും നയിച്ചത്.
സംഘർഷത്തിൽ മേട്ടുപ്പാറ സ്വദേശി കുമാരൻ, മകൻ കാർത്തി, കുമാരന്റെ സഹോദരൻ നടരാജൻ, ഭാര്യ സെൽവി മക്കളായ ജീവൻ, ജിഷ്ണു എന്നിവർക്ക് വെട്ടേറ്റു. കഴുത്തിന് വെട്ടേറ്റ കുമാരൻ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കല്ലേറിൽ അയൽവാസികളായ രമേഷ്, രതീഷ്, പിതാവ് സുബ്രഹ്‌മണ്യൻ, സഹോദരി തങ്കം എന്നിവർക്കും പരിക്കേറ്റു.
ജിഷ്ണുവിന്റെ സുഹൃത്തിന്റെ ബൈക്ക് അയൽവാസിയുടെ ഓട്ടോയിൽ തട്ടിയതാണ് സംഘർഷത്തിലേക്ക് വഴിവച്ചത്. ബൈക്ക് ഓട്ടോയിൽ തട്ടുന്നത് കണ്ട രതീഷും, രമേഷും, ജിഷ്ണുവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു. കല്ലേറിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.