ന്യൂഡൽഹി: രാജ്യത്തിന് അഭിമാനമായി പദ്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങിയതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രശസ്ത ഗായിക ഉഷാ ഉതുപ്പ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമാണിതെന്നും സന്തോഷം കൊണ്ട് കണ്ണുകൾ നിറയുകയാണെന്നും ഉഷാ ഉതുപ്പ് പറഞ്ഞു. പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
“എന്നെ സംബന്ധിച്ചിടത്തോളം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമാണിത്. രാജ്യത്തോടും മോദി സർക്കാരിനോടും നന്ദി. എനിക്ക് വളരെ സന്തോഷം തോന്നുന്നു. കാരണം ഒരു ശാസ്ത്രീയ സംഗീതജ്ഞയോ ക്ലാസിക്കൽ നർത്തകിയോ ആണെങ്കിൽ അവാർഡ് ലഭിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ എന്നെ പോലുള്ള സാധാരണ വ്യക്തിക്ക് പദ്മ പുരസ്കാരം ലഭിക്കുന്നത് വളരെ വലിയ കാര്യമാണ്. ഞാൻ സമാധാനത്തിലും സാഹോദര്യത്തിലും മാത്രമാണ് വിശ്വസിക്കുന്നത്. ഒരുമിച്ചു നിന്നാൽ മാത്രമേ പല കാര്യങ്ങളും ചെയ്യാൻ സാധിക്കുള്ളു എന്നാണ് എന്റെ വിശ്വാസം. എന്റെ സംഗീതത്തിലൂടെ ഞാൻ നിങ്ങളെ സന്തോഷിപ്പിക്കും”- ഉഷാ ഉതുപ്പ് പറഞ്ഞു.
അഞ്ച് പതിറ്റാണ്ടിലേറെയായി സംഗീത ലോകത്തെ നിറസാന്നിധ്യമാണ് ഉഷാ ഉതുപ്പ്. റംബാ ഹോ ഹോ, ഹരി ഓം ഹരി, കോയി യഹാൻ ആഹാ, വൺ ടു ചാ ചാ ചാ, ഡാർലിംഗ് തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ഉഷാ ഉതുപ്പ് പ്രേക്ഷകരെ ആകർഷിച്ചു. ഏതാനും സിനിമകളിലും ഉഷാ ഉതുപ്പ് അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് പദ്മ പുരസ്കാരങ്ങൾ രാഷ്‌ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചത്. ഡൽഹിയിലെ രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. മലയാളികളുൾപ്പെടെ 132 പേരാണ് രാജ്യത്തിന്റെ ആദരവ് ഏറ്റുവാങ്ങിയത്. മരണാനന്തര ബഹുമതിയായി സാമൂഹിക ശാസ്ത്രജ്ഞൻ ബിന്ദേശ്വർ പഥക്കിന് പദ്മവിഭൂഷണും രാജ്യത്തെ ആദ്യ വനിതാ ജഡ്ജിയും തമിഴ്നാട് ഗവർണറുമായ ഫാത്തിമാ ബീവി, നടൻ മിഥുൻ ചക്രവർത്തി, ബിജെപി നേതാവ് ഒ രാജഗോപാൽ എന്നിവർക്ക് പദ്മഭൂഷണും സമ്മാനിച്ചു.















