ലക്നൗ: ഹനുമദ് ജയന്തിയോടനുബന്ധിച്ച് ഹനുമാൻ ഗർഹി ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്. പുലർച്ചെ മുതൽ ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. അചഞ്ചലമായ ഭക്തിയുടെയും ധൈര്യത്തിന്റെയും പ്രതീകമായി അറിയപ്പെടുന്ന ഹനുമാന്റെ അനുഗ്രഹം തേടാനും പൂജകളിൽ പങ്കെടുക്കാനുമാണ് ഭക്തർ ക്ഷേത്രത്തിലെത്തുന്നത്.
ഹനുമാന്റെ ജന്മദിനത്തോടനുബന്ധിച്ച് ക്ഷേത്രങ്ങളിൽ ഘോഷയാത്രകൾ, സാംസ്കാരിക പരിപാടികൾ, പൂജകൾ എന്നിവ നടക്കും. ഹനുമദ് ജയന്തിയുടെ ഭാഗമായി ദിവസങ്ങൾക്ക് മുമ്പ് തന്നെ ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ചൈത്ര പൗർണമി ദിനത്തിലാണ് ഹനുമദ് ജയന്തി ആഘോഷിക്കുന്നത്.
ഹനുമദ് ജയന്തി ദിനത്തിൽ ഭക്തർ ഹനുമദ് പ്രീതിക്കായി വ്രതം നോറ്റ് രാമനാമ ജപവുമായി കഴിയാറാണ് പതിവ്. മാർഗ തടസങ്ങൾ ഇല്ലാതാക്കാനും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം സഹായിക്കുമെന്നാണ് വിശ്വാസം. ഈ ദിനത്തിൽ ഹനുമദ് പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതിലൂടെ വിചാരിച്ച കാര്യങ്ങൾ നടക്കുമെന്നും വിശ്വാസമുണ്ട്.
ഹനുമദ് പ്രീതിക്കായി ശ്രീരാമഭജനയും ഉത്തമമാണ്. ഹനുമാന് വെറ്റിലമാല സമർപ്പിച്ച് പ്രാർത്ഥിച്ചാൽ ദോഷങ്ങൾ ഒഴിഞ്ഞുപോകുമെന്നാണ് വിശ്വാസം. ഹനുമാൻ സ്വാമിക്ക് പൂജിക്കാനായി വെറ്റിലമാലകളാണ് ഉപയോഗിക്കാറുള്ളത്. രാമന്റെ വിജയം ആദ്യം സീതയെ അറിയിച്ചത് ഹനുമാനാണ്. ആ വാർത്ത കേട്ട് അതീവ സന്തുഷ്ടയായ സീത അടുത്തുണ്ടായിരുന്ന വെറ്റിലകൾ പറിച്ച് ഹാരമാക്കി ഹനുമാനെ അണിയിച്ചുവെന്നാണ് ഇതിന് പിന്നിലെ ഐതിഹ്യം.