ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തെ
പ്രത്യക്ഷനികുതി വരുമാനത്തിൽ വൻ കുതിപ്പ്. 2023- 24 സാമ്പത്തിക വർഷം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നികുതി പിരിവില്‍ 17.7 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായതായി ആദായനികുതി വകുപ്പ് അറിയിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 19.58 ലക്ഷം കോടി രൂപയാണ് രാജ്യത്തിന്റെ പ്രത്യക്ഷ നികുതി വരുമാനം. ബജറ്റ് ലക്ഷ്യത്തേക്കാള്‍ 1.35 ലക്ഷം കോടി രൂപയാണ് അധികമായി പിരിഞ്ഞുകിട്ടിയത്.
ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ 2023 – 2024 വർഷത്തെ പ്രത്യക്ഷ നികുതി പിരിവ് ലക്ഷ്യം 19.45 ലക്ഷം കോടി രൂപയായി സർക്കാർ ഉയർത്തിയിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 16.64 ലക്ഷം കോടി രൂപയാണ് ആകെ പിരിഞ്ഞുകിട്ടിയത്.
വ്യക്തിഗത ആദായനികുതി പരിവില്‍ ഉണ്ടായ വർദ്ധനയാണ് പ്രത്യക്ഷ നികുതി വരുമാനത്തില്‍ പ്രതിഫലിച്ചത്. പ്രത്യക്ഷ നികുതി പിരിവില്‍ വ്യക്തിഗത ആദായനികുതി വിഹിതം 53.3 ശതമാനമായി ഉയര്‍ന്നു. 2022-23ല്‍ 50.06 ശതമാനം മാത്രമായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ടാക്സ് റിട്ടേൺ സമർപ്പിച്ചവരുടെ എണ്ണം ഒൻപത് ശതമാനം ഉയർന്ന് 8.2 കോടിയിലെത്തി. വ്യക്തിഗത, കോർപ്പറേറ്റ് വരുമാനങ്ങളിലുണ്ടായ ഉയർച്ചയാണ് നികുതി സമാഹരണത്തിൽ വർദ്ധവിന് കാരണമായത്.