മുംബൈ: ബോളിവുഡ് താരം രൺവീർ സിംഗിന്റെ ഡീപ് ഫേക്ക് വീഡിയോ നിർമ്മിച്ച സംഭവത്തിൽ കേസെടുത്ത് മുംബൈ പൊലീസ്. താരത്തിന്റെ പരാതിയിന്മേൽ ഐപിസി, ഐടി വകുപ്പുകൾ ചേർത്താണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് മുംബൈ പൊലീസ് അറിയിച്ചു. കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥിക്കുന്ന തരത്തിലുള്ള ഡീപ് ഫേക്ക് വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. ഇന്നലെ രൺവീർ പരാതി നൽകിയെന്ന് താരത്തിന്റെ വക്താവ് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ വ്യാജമാണെന്ന് എക്്സിലൂടെ രൺവീർ സിംഗ് അറിയിച്ചിരുന്നു. രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമാണെന്ന് പറയുന്ന വീഡിയോ, പ്രധാനമന്ത്രിയെ വിമർശിക്കുന്ന രീതിയിലാണ് വീഡിയോ നിർമിച്ചിരിക്കുന്നത്. കോൺഗ്രസിന് വോട്ട് ചെയ്യണം എന്ന് അഭ്യർത്ഥിച്ചാണ് വീഡിയോ അവസാനിക്കുന്നത്.
നേരത്തെ കോൺഗ്രസിന് വോട്ടഭ്യർത്ഥിക്കുന്ന ബോളിവുഡ് താരം ആമിർ ഖാന്റെ ഡീപ് ഫേക്ക് വീഡിയോയും പുറത്തുവന്നിരുന്നു. ആമിർ ഖാന്റെ പരാതിയിൽ മുംബൈ പൊലീസ് കേസ് ഫയൽ ചെയ്തിട്ടുമുണ്ട്. ആമിർ ഖാൻ അവതരിപ്പിച്ച ടെലിവിഷൻ ഷോയായ സത്യമേവ ജയതേയുടെ പ്രൊമോ വീഡിയോ എഡിറ്റ് ചെയ്തായിരുന്നു വ്യാജ വീഡിയോ ഒരുക്കിയത്. ഇത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ തങ്ങളുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പ്രചരിപ്പിച്ചിരുന്നു.