തമിഴ്‌നാട് ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിവസം സൈക്കിളിലാണ് നടൻ വിശാൽ വോട്ട് ചെയ്യാൻ എത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. പിന്നാലെ വിശാൽ നിരവധി ട്രോളുകളിലും ഇടം പിടിച്ചിരുന്നു. കഴിഞ്ഞ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് നടനും രാഷ്‌ട്രീയ പ്രവർത്തകനുമായ വിജയ് സൈക്കിളിൽ വന്ന് വോട്ട് ചെയ്തതുകണ്ട് അനുകരിച്ചതാണെന്നായിരുന്നു താരത്തിന് നേരെ ഉയർന്ന ട്രോളുകൾ.
വിഷയത്തിൽ മറുപടിയുമായി മറുപടിയുമായി വിശാൽ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വോട്ട് ചെയ്യാനായി വിജയ് സൈക്കിളിൽ പോയതിന്റെ വീഡിയോ ഞാൻ കണ്ടിരുന്നു. എന്നാൽ ഞാൻ അദ്ദേഹത്തെ അനുകരിച്ചതല്ല. അങ്ങനെ ചെയ്യണം എന്നുപോലും ഞാൻ ചിന്തിച്ചിട്ടില്ല. എനിക്ക് സ്വന്തമായി വണ്ടി ഇല്ലാത്തതുകൊണ്ടാണ് ഞാൻ സൈക്കിളിൽ പോയത്.
അച്ഛനും അമ്മയ്‌ക്കും ഒരു വണ്ടിയുണ്ട്, ബാക്കി വണ്ടികളെല്ലാം വിറ്റു. സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥവച്ച് സസ്‌പെൻഷൻ പറ്റുന്നില്ല. വർഷത്തിൽ മൂന്ന് പ്രാവശ്യം സസ്‌പെൻഷൻ മാറ്റാൻ എന്റെ കയ്യിൽ പണമില്ല. അതുകൊണ്ടാണ് സൈക്കിൾ വാങ്ങിയത്. എവിടെ വേണമെങ്കിലും എനിക്ക് വേഗത്തിൽ പോകാം. ട്രാഫിക് ബ്ലോക്കിൽ പോലും ബുദ്ധിമുട്ടി നിൽക്കേണ്ട ആവശ്യമില്ല. അതെല്ലാം മനസിൽ കണ്ടാണ് സൈക്കിൾ വാങ്ങിയത്.
സംവിധായകൻ ഹരിക്ക് ഇക്കാര്യം വ്യക്തമായി അറിയാം. സിനിമയുടെ ചിത്രീകരണത്തിനിടെ ട്രിച്ചിയിൽ നിന്ന് കാരക്കുടിയിലേക്ക് ഷിഫ്റ്റ് ചെയ്യുന്ന സമയത്ത് ലൊക്കേഷനിലുണ്ടായിരുന്ന വണ്ടികളെല്ലാം പോയി. അപ്പോൾ ഇളയരാജയുടെ പാട്ടുംകേട്ട് ഞാൻ സൈക്കിളിൽ പോവുകയായിരുന്നു. ഇത് കണ്ട് സാർ ചോദിച്ചു ശരീരഭാരം കുറയ്‌ക്കാൻ പറഞ്ഞതിന് എന്തൊക്കെയാണ് ഈ കാണിച്ച് കൂട്ടുന്നതെന്ന്. തനിക്ക് പാട്ട് കേട്ട് സൈക്കിളിൽ യാത്ര ചെയ്യാൻ വലിയ ഇഷ്ടമാണെന്നും വിശാൽ പറയുന്നു.