2025-ൽ പാകിസ്താൻ വേദിയാകുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പങ്കെടുത്തേക്കില്ലെന്ന് സൂചന. ഏഷ്യ കപ്പിന് സമാനമായി ഹൈബ്രിഡ് മോഡലിലോ അല്ലെങ്കിൽ മറ്റൊരു വേദിയിലോ ടൂർണമെന്റ് നടത്തിയാൽ മാത്രമേ ടീം ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കൂവെന്ന് ബിസിസിഐ വൃത്തങ്ങൾ ഐഎഎൻഎസിനോട് പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരമ്പര നിലവിൽ സാധ്യമാകില്ലെന്നും ബിസിസിഐ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്താനിലേക്ക് യാത്ര തിരിക്കണമെങ്കിൽ ഇന്ത്യൻ ടീമിന് കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമാണ്. നിലവിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി -നയതന്ത്ര ബന്ധം മികച്ച രീതിയിലല്ല. ബിസിസിഐക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല. കളിക്കാരുടെ സുരക്ഷ ഉൾപ്പെടെ കണക്കിലെടുത്താണ് പാകിസ്താനിൽ മത്സരത്തിന് പോകാൻ കേന്ദ്രസർക്കാർ അനുമതി നൽകാത്തത്. അതുകൊണ്ടു തന്നെ സമീപകാലത്ത് ഇരു ടീമുകളും തമ്മിലുള്ള പരമ്പര ഉണ്ടാകില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി.
ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയച്ചാൽ ഇന്ത്യയുമായുള്ള പരമ്പരയെക്കുറിച്ച് ആലോചിക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്സിൻ നഖ്വി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2012-13 കാലഘട്ടത്തിൽ പാകിസ്താൻ ഇന്ത്യ സന്ദർശിച്ചപ്പോഴാണ് ഇരുരാജ്യങ്ങളും തമ്മിൽ അവസാനമായി പരമ്പര കളിച്ചത്.
കഴിഞ്ഞ വർഷം, പാകിസ്താൻ വേദിയായ ഏഷ്യാ കപ്പിനായി ടീമിനെ അയക്കാൻ ഇന്ത്യ വിസമ്മതിച്ചിരുന്നു. പ്രതിഷേധം രൂക്ഷമായതോടെ ഐസിസി ശ്രീലങ്കയും പാകിസ്താനും വേദിയാക്കി ഹൈബ്രിഡ് മോഡലിലാണ് ഏഷ്യാകപ്പ് സംഘടിപ്പിച്ചത്.















