ബെതൂൾ: ഓരോ വർഷത്തേക്ക് ഓരോ പ്രധാനമന്ത്രിമാരെ നിയോഗിച്ച് രാജ്യത്തെ നശിപ്പിക്കാനുളള ഫോർമുലയാണ് ഇൻഡി സഖ്യത്തിനുളളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയാര് എന്നതിൽ പ്രതിപക്ഷത്ത് തുടരുന്ന തർക്കം ചൂണ്ടിക്കാട്ടി ആയിരുന്നു മോദിയുടെ വാക്കുകൾ. മദ്ധ്യപ്രദേശിലെ ബെതൂളിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അധികാരത്തിലെത്തിയ ശേഷം ആദ്യ 100 ദിനങ്ങളിൽ എന്ത് ചെയ്യണമെന്നാണ് എൻഡിഎ ആലോചിക്കുന്നത്. എന്നാൽ പ്രതിപക്ഷത്തിന് ഇതുവരെ ഒരു പ്രധാനമന്ത്രിയെ പോലും കണ്ടെത്താനായിട്ടില്ലെന്നും മോദി ചൂണ്ടിക്കാട്ടി. ഞങ്ങളുടെ പക്ഷത്ത് നിന്ന് പത്ത് വർഷത്തെ ട്രാക്ക് റെക്കോർഡുമായിട്ടാണ് എൻഡിഎ നരേന്ദ്രമോദിയെ മുന്നോട്ടുവെയ്ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇതുവരെ അവർക്ക് ഒരു പ്രധാനമന്ത്രിയെ കണ്ടെത്താനായില്ല. ഒരു വർഷം ഒരു പ്രധാനമന്ത്രി എന്ന നിലയിൽ അവിടെ ചർച്ചകൾ നടക്കുന്നുവെന്നാണ് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രി കസേര ലേലം വിളിക്കുന്നതിന് തുല്യമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
26-ന് കേരളത്തിലടക്കം രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. കോൺഗ്രസ് പ്രകടനപത്രികയെ മതപരമായ കാര്യങ്ങളുമായാണ് താരതമ്യം ചെയ്തതെന്നും കോൺഗ്രസ് രാജ്യത്തിന്റെ സമ്പത്ത് ഒരു പ്രത്യേക വിഭാഗത്തിന് വിതരണം ചെയ്യാനാണ് ലക്ഷ്യം വയ്ക്കുന്നതെന്നും മോദി ആവർത്തിച്ചു.