തിരുവനന്തപുരം: വെറ്ററിനറി സർവകലാശാല വിസി എംആർ ശശീന്ദ്രനാഥിന്റെ സസ്പെൻഷൻ ഹൈക്കോടതി ശരിവച്ചു. പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിസിയെ സസ്പെൻഡുചെയ്ത ഗവർണറുടെ നടപടിയാണ് കോടതി ശരിവെച്ചത്. എംആർ ശശീന്ദ്രനാഥ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി.
സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നതിൽ വെറ്ററിനറി സർവകലാശാല വിസി യുടെ ഭാഗത്തു വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയ 33 വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചതായിരുന്നു വലിയ വിവാദമായത്. ഇതിനെത്തുടർന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശശീന്ദ്രനാഥിനെ അന്വേഷണവിധേയമായി വൈസ് ചാൻസലർ സ്ഥാനത്തുനിന്നും സസ്‌പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനും ഗവർണർ ഉത്തരവിട്ടിരുന്നു. വിസി യെ പുറത്താക്കാനുള്ള ഗവർണറുടെ അധികാരം ചോദ്യം ചെയ്‌തുകൊണ്ട് ശശീന്ദ്രനാഥ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയാണ് ഗവർണർക്ക് വി സിയെ സസ്‌പെൻഡ് ചെയ്യാൻ അധികാരം ഉണ്ടെന്നു വ്യക്തമാക്കി കോടതി തളളിയത്.
ഫെബ്രുവരി 18 നായിരുന്നു പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥനെ കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പിന്നീട് നടന്ന അന്വേഷണത്തിൽ സിദ്ധാർത്ഥൻ ക്രൂരമായ ആൾക്കൂട്ട വിചാരണയ്‌ക്കും മർദ്ദനത്തിനും വിധേയമായിരുന്നുവെന്ന് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് 11എസ്‌എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. സിദ്ധാർത്ഥന്റെ പിതാവിന്റെ ആവശ്യപ്രകാരം കേസ് സിബിഐ ക്ക് കൈമാറിയിരുന്നു. സർക്കാർ ബോധപൂർവം പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെന്നത് വ്യക്തമായതിനു പിന്നാലെ ആയിരുന്നു ഇത്.