ദുബായ്: ട്വന്റി 20 ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡറായി സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട്. വേഗരാജാവ് ജൂൺ 1 മുതൽ 29 വരെ വെസ്റ്റിൻഡീസിലും യുഎസിലുമായി നടക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിന്റെ ബ്രാൻഡ് അംബാസഡറാകുന്ന കാര്യം ഐസിസിയാണ് പ്രസ്താവനയിലൂടെ ്റിയിച്ചത്. ടൂർണമെന്റിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ഇതിഹാസ താരം ലോകകപ്പ് മത്സരങ്ങൾ കാണാനെത്തുന്നത്.
ലോകകപ്പ് തന്റെ വീട്ടിലേക്ക് വരുമ്പോൾ പുതിയ റോൾ ലഭിച്ചതിൽ സന്തോഷമെന്ന് ബോൾട്ട് പ്രതികരിച്ചു. ഐസിസി ലോകകപ്പിന്റെ ബ്രാൻഡ് അംബാസഡറാകുന്നതിന്റെ ത്രില്ലിലാണ് ഞാൻ. ക്രിക്കറ്റിനെ ജീവനോളം സ്നേഹിക്കുന്ന കരീബിയൻ നാട്ടിൽ നിന്ന് വരുന്ന തന്റെ ജീവിതത്തിൽ ഈ വിനോദത്തിന് പ്രത്യേക സ്ഥാനമാണുള്ളതെന്നും ബോൾട്ട് പറഞ്ഞു.
യുഎസിൽ ക്രിക്കറ്റിന്റെ മൂല്യം വർദ്ധിക്കുന്നതിൽ സന്തോഷമുണ്ട്. വെസ്റ്റിൻഡീസിനെയാണ് ഞാൻ ടൂർണമെന്റിൽ പിന്തുണയ്‌ക്കുന്നത്. ടി20 ലോകകപ്പ് 2028-ലെ ഒളിമ്പിക്സിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്താൻ സഹായകരമാകുമെന്നും ഇതിഹാസ താരം വ്യക്തമാക്കി.
ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച കായികതാരമാണ് ഉസൈൻ ബോൾട്ട്. അദ്ദേഹത്തെ ടി20 ലോകകപ്പിന്റെ അംബാസഡറായി തെരഞ്ഞടുത്തതിൽ അതിയായ സന്തോഷമുണ്ട്. ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ ആരാധന എല്ലാവർക്കും അറിയാവുന്നതാണ്. അതിനാൽ അംബാസഡറാകാൻ അനുയോജ്യനായ വ്യക്തിയാണ് അദ്ദേഹമെന്ന് ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജെഫ് അലാർഡിസ് പറഞ്ഞു