ഹൈദരാബാദ്: നൽഗൊണ്ടയിൽ പോലീസ് കത്തിച്ചത് 2043 കിലോ കഞ്ചാവ്. കോടതി ഉത്തരവനുസരിച്ച് ജില്ലാ ഡ്രഗ് ഡിസ്പോസൽ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് മയക്കു മരുന്ന് നശിപ്പിച്ചത്. പല സമയത്തായി പിടികൂടിയ 39 കേസുകളിലെ കഞ്ചാവാണ് കത്തിച്ചത്.
കത്തിച്ച കഞ്ചാവിന് 5.10 കോടി (അഞ്ച് കോടി പത്ത് ലക്ഷം രൂപ ) വിലമതിക്കുമെന്നു കരുതുന്നു . നൽഗൊണ്ട ജില്ലാ എസ്പി ചന്ദന ദീപ്തി മയക്കു മരുന്ന് നിർമ്മാർജ്ജനത്തിന് നേതൃത്വം നൽകി.അണ്ണേപ്പർത്തി പോലീസ് ഫയറിംഗ് റേഞ്ചിൽ പൊതുജനത്തിന് ബുദ്ധിമുട്ടില്ലാത്ത വിധമാണ് കത്തിച്ചത്.
അനധികൃത കഞ്ചാവ് കടത്തിനെതിരെ നിരന്തര ജാഗ്രത പുലർത്തുമെന്നും മയക്കുമരുന്ന് നിർമാർജനം ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നതെന്നും എസ്പി ചന്ദന ദീപ്തി പറഞ്ഞു. ആരെങ്കിലും കഞ്ചാവ് കടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
മയക്കുമരുന്ന് ഭീഷണിയിലും കേസുകളിലും വൻ വർദ്ധനവാണ് തെലങ്കാനയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ന്റെ ആദ്യ മൂന്ന് മാസത്തിനുള്ളിൽ 500 ഓളം മയക്കുമരുന്ന് പിടിച്ചെടുക്കലുകൾ നടന്നു.
1985 ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം ഇക്കാലയളവിൽ സംസ്ഥാനത്ത് മൊത്തം 487 കേസുകൾ രജിസ്റ്റർ ചെയ്തു. ഫെബ്രുവരിയിൽ 167 കേസുകളും ജനുവരിയിൽ 162 കേസുകളും മാർച്ചിൽ 158 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്.കോവിഡിന് മുൻപ് സമാന കാലയളവിൽ രജിസ്റ്റർ ചെയ്ത 96 കേസുകളിൽ നിന്ന് 80.28% വർധനയാണിത്. കലണ്ടർ വർഷത്തിന്റെ ആദ്യ പാദത്തിൽ 981 അറസ്റ്റുകൾ നടന്നു.