ടി20 ലോകകപ്പിൽ ടീം ഇന്ത്യയെ ആരെല്ലാം പ്രതിനിധീകരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഐപിഎൽ പോരാട്ടത്തിനിടെ ചീഫ് സെലക്ടർ അജിത് അഗാർക്കർ നായകൻ രോഹിത് ശർമ്മയുമായി ടീം പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുവരും ടീം സെലക്ഷൻ സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ സ്വീകരിച്ചെന്നാണ് സൂചനകൾ.
ഇന്നലെ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരം കാണാൻ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ അഗാർക്കർ എത്തിയിരുന്നു. രോഹിത്തുമായുള്ള കൂടിക്കാഴ്ച മുന്നിൽ കണ്ടാണ് അഗാർക്കർ ഡൽഹിയിലെത്തിയത്. ലോകകപ്പിനുള്ള 15 അംഗ ടീമിനെ രണ്ടു ദിവസത്തിനകം പ്രഖ്യാപിച്ചേക്കും.
ഹാർദിക് പാണ്ഡ്യയുടെ ബൗളിംഗ് ഫിറ്റ്‌നസാണ് സെലക്ഷൻ കമ്മിറ്റിയെയും ടീം മാനേജ്‌മെന്റിനെയും അലട്ടുന്ന പ്രധാന പ്രശ്നം. ഹാർദിക്കിനെ ടീമിലുൾപ്പെടുത്തിയാൽ ശിവം ദുബൈ, റിങ്കു സിംഗ് എന്നിവരിൽ ഒരാൾ മാത്രമെ അവസരമുണ്ടാകൂ. കെ എൽ രാഹുലിന്റെ പരിചയ സമ്പത്തിനെ വിശ്വസിക്കാൻ തീരുമാനിച്ചാൽ സഞ്ജുവും പുറത്തിരിക്കം.
യുസ്വേന്ദ്ര ചഹലിന് പകരം കുൽദീപിനെയാകും പരിഗണിക്കുന്നത്. മൂന്നാമത്തെ സ്പിന്നറായി ടീമിലെത്താനായി അക്സർ പട്ടേലും രവി ബിഷ്ണോയിയും തമ്മിലുള്ള മത്സരവും ശക്തമാണ്.പേസർമാരിൽ അർഷദീപിനും ആകാശ് ദീപിനും സാദ്ധ്യതയുണ്ട്. അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായാണ് ഇത്തവണ ലോക പോരാട്ടം. ജൂൺ ഒന്ന് മുതൽ 29 വരെയാണ് മത്സരങ്ങൾ.