ടെഹ്റാൻ: സ്വവർഗ ബന്ധങ്ങൾ ക്രിമിനൽ കുറ്റമാക്കുന്ന നിയമം പാസാക്കി ഇറാഖ്. ലംഘിച്ചാൽ കുറഞ്ഞത് 15 വർഷം വരെ തടവ് ലഭിക്കുന്നതാണ് നിയമം. ട്രാൻജെൻഡർമാർക്കും നിയമം ബാധകമാണ്. ഇവർക്ക് ഒന്നു മുതൽ മൂന്നുവർഷം വരെ തടവ് ലഭിക്കും. മതവിശ്വാസങ്ങളെ മുറുകെ പിടിക്കുന്ന തീരുമാനമെന്ന് വിധിയെ അനുകൂലിക്കുന്നവർ പ്രതികരിച്ചു.
സ്വവർഗ ലൈംഗികതയെ പിന്തുണയ്ക്കുന്നവരും ലൈംഗിക തൊഴിലാളികളും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടർമാരുമടക്കം പ്രതികളാകും. ഇവർക്ക് കുറഞ്ഞത് ഏഴു വർഷം വരെയാകും തടവ് ശിക്ഷ.ലിംഗ മാറ്റം വരുത്തുന്നവർക്കും പെണ്ണിനെ പോലെയോ ആണിനെ പോലെയോ വേഷം കെട്ടുന്നവർക്കും ശിക്ഷയുണ്ട്. ഇവർക്ക് കുറഞ്ഞത് ഒന്നു മുതൽ മൂന്നുവർഷം വരെയാണ് തടവ്.
ലോകത്തെ കീഴടക്കിയിരിക്കുന്ന ധാർമ്മിക അധഃപതനത്തിൽ നിന്നും സ്വവർഗരതിക്കുള്ള ആഹ്വാനങ്ങളിൽ നിന്നും ഇറാഖി സമൂഹത്തെ സംരക്ഷിക്കുക എന്ന് ലക്ഷ്യമാക്കിയാണ് നിയമം പാസാക്കിയത്. നേരത്തെ കുറ്റത്തിന് വധശിക്ഷയാണ് നൽകാനിരുന്നത്. അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും എതിർപ്പിനെത്തുടർന്നാണ് ഇത് ഒഴിവാക്കിയത്.