തൃശൂർ: തൃശൂർ പൂരത്തിന് പിന്നാലെ ക്ഷേത്രോത്സവങ്ങളിൽ തുടർച്ചയായി പൊലീസിന്റെ ഇടപെടലെന്ന് പരാതി. കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ഗ്രൗണ്ടിൽ രാത്രി കടകളിലെ ലൈറ്റ് നിർബന്ധിപ്പിച്ച് ഓഫ് ചെയ്യിപ്പിച്ചുവെന്നും വിനോദ ഉപകരണങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തിയെന്നുമാണ് പരാതി.
ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനും എക്സിബിഷൻ ഗ്രൗണ്ടിലുമായി നൂറു കണക്കിന് പേരാണ് എത്തിയിരുന്നത്. ഈ സമയത്താണ് ലൈറ്റ് അണയ്‌ക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചത്. സമയം അതിക്രമിച്ചെന്നും തിരക്കിൽ സംഘർഷ സാഹചര്യം ഒഴിവാക്കാനുമാണ് ലൈറ്റ് ഓഫ് ചെയ്യാൻ നിർദ്ദേശിച്ചതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
പത്ത് ദിവസവും 24 മണിക്കൂറും പരിപാടികളാണ് കൂടൽമാണിക്യം ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്നത്. എല്ലാ വർഷവും അവസാന ദിവസങ്ങളിൽ രാത്രി വിളക്കെഴുന്നള്ളിപ്പ് കഴിഞ്ഞ് പുലർച്ചെ വരെ തിരക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ ഇതുവരെയും പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല.
ആചാരങ്ങളുടെ നഗ്നമായ ലംഘനമായിരുന്നു വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിലുണ്ടായത്. ഹിന്ദു ക്ഷേത്രങ്ങളോടും വിശ്വാസങ്ങളോടും സർക്കാരും പൊലീസും കാണിക്കുന്ന ധാർഷ്ട്യമാണിതെന്നും നിസാരനായി കാണരുതെന്നുമുള്ള മുന്നറിയിപ്പായിരുന്നു പൂരം പ്രതിസന്ധി. ഇതിന് പിന്നാലെയാണ് മറ്റ് ക്ഷേത്രങ്ങളിലേക്കും സർക്കാരിന്റെയും പൊലീസിന്റെയും കടന്നുകയറ്റം.