ന്യൂഡൽഹി: ഭാരതത്തെ മറ്റ് രാജ്യങ്ങൾ അഭിമാനത്തോടെ ഉറ്റുനോക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ചന്ദ്രയാൻ 3 ഭാരതത്തിന്റെ അഭിമാനം വാനോളം ഉയർത്തിയെന്നും കൊറോണ മഹാമാരി കാലത്ത് ഇന്ത്യ സ്വീകരിച്ച മുൻകരുതലുകളും നടപടികളും മറ്റു രാജ്യങ്ങൾ മാതൃകയാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ കിരോരി മാൾ കോളേജിൽ നടന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” ലോകത്തെ വലിയ രാജ്യങ്ങളിലൊന്നാണ് നമ്മുടെ ഭാരതം. സമ്പദ്‌വ്യവസ്ഥയിൽ 5-ാം സ്ഥാനത്തുള്ള നമ്മുടെ രാജ്യം വൈകാതെ 3-ാം സ്ഥാനത്തേക്കെത്തും. ഭാരതത്തിന്റെ ഓരോ ചലനങ്ങളും ലോകരാഷ്‌ട്രങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നു. മറ്റ് രാജ്യങ്ങളെ പിന്തുടർന്ന ഭാരതത്തെ ഇന്ന് ലോകരാഷ്‌ട്രങ്ങൾ പിന്തുടരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ ഭാരതത്തിന് സംഭവിച്ച മാറ്റങ്ങൾ നിരവധിയാണ്.”- എസ് ജയശങ്കർ പറഞ്ഞു.
വികസനമെന്തെന്ന് നാം മനസിലാക്കിയത് കഴിഞ്ഞ 10 വർഷത്തിനിടയാണെന്നും ചന്ദ്രയാൻ 3 ദൗത്യവും കൊറോണ മഹാമാരിയെ ഭാരതം നേരിട്ടതും ലോകം ഉറ്റുനോക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതത്തിന്റെ സാങ്കേതികവിദ്യകൾ അതിവേഗം വളരുകയാണ്. ശാസ്ത്രജ്ഞരുടെ കഠിന പരിശ്രമവും സാങ്കേതികവിദ്യയിലെ മുന്നേറ്റവുമാണ് ചന്ദ്രയാൻ 3 ദൗത്യം വിജയിക്കാനുള്ള കാരണം.
കൊറോണ മഹാമാരികാലത്ത് ഇന്ത്യ കോ-വാക്‌സിൻ കണ്ടെത്തി. മരുന്നുകൾ കയറ്റുമതി ചെയ്ത് വിവിധ രാജ്യങ്ങളിൽ സഹായമെത്തിച്ചത് മറ്റു രാജ്യങ്ങൾക്കിടയിൽ ഭാരതത്തിന്റെ മതിപ്പ് ഇരട്ടിയാക്കിയിരിക്കുകയാണെന്നും എസ് ജയശങ്കർ വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് വിദേശത്തെത്തുമ്പോഴോ, വിദേശീയരെ കണ്ടുമുട്ടുമ്പോഴോ ഇക്കാര്യങ്ങൾ ഇന്ത്യൻ ജനതയ്‌ക്ക് മനസിലാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.