ന്യൂഡൽഹി: ലോകത്തിന്റെ സർവീസ് ഫാക്ടറിയായി ഭാരതം മാറുന്നുവെന്ന് ഗോൾഡ്മാൻ സാച്ച്സ് റിപ്പോർട്ട്. കഴിഞ്ഞ 18 വർഷത്തിനിടെ ആഗോളതലത്തിൽ സർവീസ് കയറ്റുമതിയിൽ ഇന്ത്യയുടെ പങ്ക് ഇരട്ടിയിലധികം വർദ്ധിച്ചതായും ഗ്ലോബൽ ക്യാപബിലിറ്റി സെന്ററുകളുടെ (ജിസിസി) വളർച്ചയിലും വികാസത്തിലും നിർണായക പങ്ക് വഹിച്ചതായും ആഗോള റിപ്പോർട്ടിൽ പറയുന്നു. വിഭവങ്ങൾക്ക് പുറമേ ഗതാഗതം, ഇൻഷുറൻസ്, സോഫ്റ്റ്‌വെയർ – ഐടി, ബിസിനസ് സേവനങ്ങൾ, സാമ്പത്തിക സേവനങ്ങൾ, ആശയവിനിമയം മുതലായ മേഖലകളിലെ സേവനങ്ങളും രാജ്യം കയറ്റുമതി ചെയ്യുന്നവയിൽ ഉൾപ്പെടുന്നു.
നയതന്ത്രപരമായ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനായി വിവിധ രാഷ്‌ട്രങ്ങളിലെ യൂണിറ്റുകളെയാണ് ജിസിസി എന്നുവിളിക്കുന്നത്. മാതൃ കമ്പനിയെ ആഗോളതലത്തിൽ പിന്തുണയ്‌ക്കുന്ന കേന്ദ്രങ്ങളാണ് ഇവ. വിശ്വപ്രസിദ്ധമായ കമ്പനികളെ ഭാരതത്തിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തുന്നു. സാങ്കേതികവിദ്യ, ഉപഭോക്തൃ സേവനം, ധനകാര്യം, എച്ച്ആർ, ഉൽപ്പന്ന വികസനം എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന ബിസിനസ്സ് പ്രവർത്തനങ്ങൾ ജിസിസികൾ കൈകാര്യം ചെയ്യുന്നു. എന്തിനേറെ വിദഗ്‌ദ്ധോപദേശം നൽകുന്നവരെ വരെ ഇന്ത്യ കയറ്റുമതി ചെയ്യുന്നു.
ഇത്തരം കേന്ദ്രങ്ങളുടെ വിപുലീകരണത്തിൽ രാജ്യം നിർണായക പങ്ക് വഹിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവയുടെ വ്യാപനം റിയൽ എസ്റ്റേറ്റ് മേഖലയെ ത്വരിതപ്പെടത്തി. ഇതുവഴി സേവനങ്ങളുടെ കയറ്റുമതി വർദ്ധിക്കാനും സാമ്പത്തിക വളർച്ചയ്‌ക്ക് മുതൽക്കൂട്ടാകാനും ജിസിസികൾക്ക് സാധിക്കുന്നു.
കഴിഞ്ഞ 13 വർഷത്തിനിടെ ജിസിസിയിൽ നിന്നുള്ള വരുമാനത്തിൽ നാല് മടങ്ങ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ വരുമാനം 46 ബില്യൺ ഡോളറിലെത്തി. ഇതേ കാലയളവിൽ ജിസിസികളുടെ എണ്ണം 700-ൽ നിന്ന് 1,580 ആയി വർദ്ധിച്ചു. മേഖലയിൽ 1.3 ദശലക്ഷം ജീവനക്കാരെയാണ് ഇന്ത്യ സംഭവാന ചെയ്തത്. ഈ സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം 1.7 ദശലക്ഷം ജീവനക്കാരാണ് ആകെയുള്ളതെന്നും ഗോൾഡ്മാൻ സാച്ച്സ് റിപ്പോർട്ടിൽ പറയുന്നു. വരും വർഷങ്ങളിലും വളർച്ച തുടരുമെന്നാണ് നിഗമനം.
കമ്പ്യൂട്ടർ സർവീസുകളാണ് സർവീസ് കയറ്റുമതിയിൽ മുന്നിൽ. 2023-ലെ ഇന്ത്യയിലെ സേവന കയറ്റുമതിയിൽ പകുതിയോളവും കമ്പ്യൂട്ടർ സേവനങ്ങളായിരുന്നു. പ്രൊഫഷണൽ കൺസൾട്ടിംഗാണ് സേവനങ്ങളും പട്ടികയിൽ മുൻപിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.