ബെംഗളൂരു: ബാലക്കോട്ടിൽ ഇന്ത്യ നൽകിയ തിരിച്ചടി ആദ്യം അറിയുന്നത് പാകിസ്താനായിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യോമാക്രമണത്തിന് പിന്നാലെ പാക് അധികൃതരെ താൻ തന്നെയാണ് ടെലിഫോണിൽ വിളിച്ച് കാര്യം ധരിപ്പിച്ചത്. പാകിസ്താനെ അറിയിച്ചതിനു ശേഷം മാത്രമേ വിവരം മാദ്ധ്യമങ്ങൾക്ക് കൈമാറാവൂ എന്ന് സൈന്യത്തിന് പ്രത്യേകം നിർദ്ദേശമുണ്ടായിരുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. വടക്കൻ കർണാടകയിലെ ബാഗൽകോട്ടിലെ നവനഗറിൽ നടന്ന റാലിയിലാണ് വ്യോമാക്രമണത്തിന്റെ ആസൂത്രണം സംബന്ധിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്.
“ആദ്യം വിളിച്ചപ്പോൾ അവർ കോളുകൾ എടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാക് സൈന്യത്തെ ബന്ധപ്പെടാൻ കഴിയുന്നതുവരെ വിവരം പുറംലോകം അറിയരുതെന്ന് നിർബന്ധമുണ്ടായിരുന്നു. ഒളിയാക്രമണത്തിലോ പിന്നിൽ നിന്നുള്ള ആക്രമണത്തിലോ
മോദി വിശ്വസിക്കുന്നില്ല. എതിരാളിയുടെ കണ്ണിൽ നോക്കി സത്യം വിളിച്ച് പറയുന്ന പുതിയ ഇന്ത്യയാണ് ബിജെപിയുടെ ഇന്ത്യ, പ്രധാനമന്ത്രി വ്യക്തമാക്കി.”
40 എസ്ആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി 2019 ഫെബ്രുവരി 26 നാണ് ബാലക്കോട്ടിൽ ഇന്ത്യൻ സൈന്യം വ്യോമാക്രണം നടത്തിയത്. ജയ്ഷെ മുഹമ്മദിന്റെ ഭീകര പരിശീലന ക്യാമ്പിന് നേരെയായിരുന്നു ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയത്.